ശസ്ത്രക്രിയാ വിദഗ്ധന്മാരിലെ വൈദികന്, വൈദികന്മാരിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ – ഇങ്ങനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് ഇന്നലെ അന്തരിച്ച പ്രശസ്ത ന്യൂറോ സര്‍ജനായ ഡോ. എം. സാംബശിവന്. കേരളത്തില്‍ ന്യൂറോ സര്‍ജറിക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. ഭാരതത്തിലെ ആദ്യ ന്യൂറോ സര്ജന്മാരില് ഒരാളായ പ്രൊഫ. ജേക്കബ് ചാണ്ടിയുടെ കീഴില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് അദ്ദേഹം ന്യൂറോ സര്‍ജറിയില്‍ ഉപരിപഠനം നടത്തിയത്. അക്കാലത്ത് തലച്ചോറിലെ ശസ്തക്രിയയ്ക്ക് കേരളീയര്‍ക്ക് ആശ്രയം വെല്ലൂര്‍ മെഡിക്കല്‍ കോളേജോ മദ്രാസ് മെഡിക്കല്‍ കോളേജോ ആയിരുന്നു.
കേരളത്തില്‍ ആദ്യമായി ന്യൂറോ സര്‍ജറി വിഭാഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രൂപകൊടുത്തത് ഡോ. സാംബശിവനാണ്. അദ്ദേഹം തന്നെയായിരുന്നു ആദ്യ വകുപ്പ് മേധാവിയും. ജോലിയില്‍ ആത്മാര്‍പ്പണം വേണമെന്ന അദ്ദേഹത്തിന്റെ ഗുരുനാഥനായ പ്രൊഫ. ജേക്കബ് ചാണ്ടിയുടെ വാക്കുകള്‍ അക്ഷരംപ്രതി പാലിച്ചുകൊണ്ടുള്ളതായിരുന്നു ഡോ. സാംബശിവന്റെ പില്ക്കാല ജീവിതം. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ന്യൂറോ സര്ജന്മാരില് ഏറെയും അദ്ദേഹത്തിന്റെ ശിഷ്യരോ അവരുടെ ശിഷ്യരോ ആണ്. തലച്ചോറില്‍ കത്തിവച്ചാല്‍ ജീവിതത്തിലേക്ക് മടക്കമില്ലെന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ ഈ വിഭാഗത്തിന് തുടക്കം കുറിച്ചു എന്നതാണ് ഡോ. സാംബശിവന്റെ പ്രസക്തി. അന്ന് രോഗനിര്‍ണയത്തിന് ഇന്നത്തെപ്പോലെ സ്കാനിംഗോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. ആന്‍ജിയോഗ്രാം മാത്രമായിരുന്നു ആശ്രയം. പിന്നീട് കേരളത്തില്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്ന് തലച്ചോറിലെ ശസ്ത്രക്രിയാരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായെങ്കിലും കേരളത്തില്‍ അതിന് ഹരിഃശ്രീ കുറിച്ച വ്യക്തിയെന്ന നിലയിലാകും വൈദ്യശാസ്ത്രം ഡോ.സാംബശിവനെ രേഖപ്പെടുത്തുക.
സംസ്കൃതം പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന് താത്പര്യം ഭിഷഗ്വരനാകണമെന്നായിരുന്നു. ആ അദമ്യമായ ഇച്ഛയാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. അതിനു പിന്നില്‍ കേരളത്തില്‍ വൈദ്യശാസ്ത്രരംഗത്ത് എക്കാലത്തെയും പ്രഗത്ഭരായ ഗുരുനാഥന്മാര് ഉണ്ടായിരുന്നുവെന്ന് ഡോ. സാംബശിവന് തന്നെ അനുസ്മരിച്ചിട്ടുണ്ട്. ഡോ. തങ്കവേലു, ഡോക്ടര്‍മാരായ പ്രൊഫ. ബാലരാമന്‍നായര്‍, പ്രൊഫ. അനന്തനാരായണന്‍, പ്രൊഫ. രാഘവാചാരി, ഡോ. കെ.എന്‍. പൈ തുടങ്ങി ഒരുനിര ഗുരുനാഥന്മാര് തന്നെയുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ആറ് ഗോള്‍ഡ് മെഡലുകള്‍ നേടിയാണ് അദ്ദേഹം എംബിബിഎസ് പാസായത്.
സ്കൂള്‍ പഠനത്തോടൊപ്പം അദ്ദേഹം സംസ്കൃതവും വേദാന്തവും പഠനവും തുടര്‍ന്നു. വിരമിച്ചശേഷമാണ് ഈ രംഗത്ത് അദ്ദേഹം സജീവമായത്. അദ്ദേഹത്തിന്റെ കുടുംബക്ഷേത്രമായ കരമന സത്യവാഗീശ്വരീക്ഷേത്രം, ശ്രീകണ്ഠേശ്വരം ദുര്‍ഗ്ഗാദേവി ക്ഷേത്രം തുടങ്ങി ഒരു ഡസനിലേറെ ക്ഷേത്രങ്ങളിലെ തന്ത്രി സ്ഥാനം വഹിച്ചുവരികയായിരുന്നു. ജീവിതത്തെ അദ്ദേഹം വ്യാഖ്യാനിച്ചത് ഇങ്ങനെയാണ് – ”ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ മനസ്സില്‍ തോന്നാന്‍ സര്വ്വേശ്വരന് കനിയണം. അദ്ദേഹത്തിന്റെ കയ്യില്‍ നമ്മളെല്ലാം ഉപകരണങ്ങള്‍ മാത്രം” .
പ്രതികരിക്കാൻ ഇവിടെ എഴുതുക: