കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ മതമേലദ്ധ്യക്ഷന്മാരെ ഭയപ്പെടുത്തിയും അനുനയിപ്പിച്ചും ഒപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ‘കൂടിക്കാഴ്ച’ എന്ന പേരിലാണ് സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.
ഇന്നലെ കോഴിക്കോട് മുസ്ലിം സമുദായ സംഘടനാ പ്രതിനിധികളെ മുഖ്യമന്ത്രി പിണറായി വിജയന് കണ്ടു. മലബാര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ടു. മന്ത്രി കെ.ടി. ജലീലും ജില്ലാ കളക്ടര്‍ യു.വി. ജോസും ഒപ്പം ഉണ്ടായിരുന്നു. ഇന്ന് കൊച്ചിയില്‍ ക്രൈസ്തവ സമുദായ നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏതാനും ദിവസം മുമ്പ് കാസര്‍കോട് വച്ചും സാമുദായിക നേതാക്കളെ കണ്ടിരുന്നു. പെരുമാറ്റചട്ടം നിലനില്‍ക്കുമ്പോഴും സമുദായങ്ങളെ ഒപ്പം നിര്‍ത്താന്‍ അവരുടെ ആവശ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ന്യൂനപക്ഷ സംവരണം ലഭിക്കുന്നില്ലെന്ന എംഇഎസിന്റെ പരാതിയില്‍ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനും പദ്ധതി നടപ്പാക്കും. ന്യൂനപക്ഷങ്ങള്‍ രാജ്യവ്യാപകമായി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കേരളത്തില്‍ ഇല്ലായെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും ചില ബുദ്ധിമുട്ടുകള്‍ ചില ഘട്ടങ്ങളില്‍ നേരിടേണ്ടി വരുന്നതായും യോഗത്തില്‍ പരാതിയുയര്‍ന്നു.
വഖഫ് ബോര്‍ഡിന് കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാര്‍ മേഖലയില്‍ സീറ്റുകള്‍ കുറയുന്നുവെന്ന ആശങ്കവേണ്ട. സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും. സംവരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അനാഥാലയങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വഖഫ് സ്വത്തുകള്‍ സംബന്ധിച്ച പ്രശ്നങ്ങളും വഖഫ് ബോര്‍ഡിലെ പിഎസ്സി നിയമനവും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെല്ലാം അനുഭാവപൂര്‍വമായ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: