ചെങ്ങന്നൂര്‍: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ഇനി 8 ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര സംസ്ഥാന നേതാക്കളെയടക്കം ഇറക്കി പ്രചരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. നിര്‍മ്മലാ സീതാരാമന്, ബിപ്ലബ് കുമാര്‍, മുകുള്‍ വാസ്നിക്, എകെ ആന്റണി അടക്കമുള്ളവര്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തിലെത്തും
എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി എസ് ശ്രീധരന് പിള്ളക്ക് വോട്ടഭ്യര്‍ത്ഥിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് 23 നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് 24 നും ചെങ്ങന്നൂരിലെത്തും.സംസ്ഥാനത്തെ മന്ത്രിമാരാണ് ഇടതുപക്ഷത്തിന്റെ താര പ്രചാരകര്‍. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാനന്ദന് മണ്ഡലത്തിലെത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സജിചെറിയാനുവേണ്ടി പ്രചരണത്തിനെത്തും.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് 22നും മുതിര്‍ന്ന നേതാവ് എ.കെ ആന്റണി 23, 24 തീയതികളിലും ചെങ്ങന്നൂരിലെത്തുന്നുണ്ട്. പോരാട്ടം മുറുകുമ്പോള്‍ ഓരോ വോട്ടും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: