ന്യൂദല്‍ഹി: രാജ്യം അടക്കി ഭരിച്ചിരുന്ന കോണ്‍ഗ്രസ്സിന് ഇനി വെറും മൂന്ന് മുഖ്യമന്ത്രിമാര്‍ മാത്രം. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, മിസോറാമില്‍ ലാല്‍ തന്വാല, പുതുച്ചേരിയില്‍ വി.നാരായണസാമി എന്നിവരാണ് അവശേഷിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍. കര്‍ണാടകയില്‍ ജെഡിഎസ്സുമായി ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു.
കോണ്‍ഗ്രസ്സിനേക്കാള്‍ സീറ്റ് കുറവുള്ള ജെഡിഎസ് നേതാവ് കുമാരസ്വാമിയാണ് മുഖ്യമന്ത്രിയാവുക. മിസോറാമില്‍ ഡിസംബറിലാണ് തെരഞ്ഞെടുപ്പ്. പത്ത് വര്‍ഷം തുടര്‍ച്ചയായി ലാല്‍ തന്വാലയാണ് മുഖ്യമന്ത്രി. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ് നേരിടുന്നുണ്ട്. മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയങ്ങളില്‍ ആത്മവിശ്വാസം വര്‍ധിച്ച ബിജെപി പ്രാദേശിക കക്ഷികളുടെ സഖ്യത്തിനും ശ്രമിക്കുന്നുണ്ട്.
ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശ്, ഛത്തീസ്ഖണ്ഡ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ വര്‍ഷം തെരഞ്ഞെടുപ്പുണ്ട്. ഇവിടങ്ങളിലൊന്നും തിരിച്ചുവരവിന്റെ സൂചനകള്‍ കോണ്‍ഗ്രസ് കാണിക്കുന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും ഭരണം മാറിക്കൊണ്ടിരിക്കുന്ന രാജസ്ഥാനിലെ രാഷ്ട്രീയ ചരിത്രത്തില്‍ മാത്രമാണ് പ്രതീക്ഷ.
ഛത്തീസ്ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗി പാര്‍ട്ടി വിട്ടതും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. ഛത്തീസ്ഖണ്ഡ് ജനതാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച അജിത് മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ആഭ്യന്തര പ്രശ്നങ്ങള്‍ പാര്‍ട്ടിയെ അലട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: