ചെങ്ങന്നൂര്‍: ഇക്കാന്റെ കടയിലെ പഞ്ചായത്തുകൂടലില് സമകാലിക കേരളത്തെയാകെ ആകെ വരച്ചുകാട്ടുകയാണ് അവര്‍. സഖാവ് ബെഹ്റയുടെ പാര്‍ട്ടിക്കാരായി മാര്‍ച്ച് ചെയ്തുവരുന്നപോലീസുകാരുടെ ചെങ്കൊടി രാഷ്ട്രീയം മുതല്‍ ചെങ്ങന്നൂരിലെ രാഷ്ട്രീയപ്പോരില്‍ അഡ്ജസ്റ്റ്മെന്റ് മുന്നണികളുടെ ഒത്തുകളി വരെ ചര്‍ച്ച ചെയ്യുന്ന ബിജെപിയുടെ പ്രചരണനാടകം ചര്‍ച്ചയാവുകയാണ്.
ഒബിസി മോര്‍ച്ച തൃശൂര്‍ ജില്ലാ സെക്രട്ടറി രാജന് തറയില്‍ രചനയും സംവിധാനവും നിര്‍വഹിച്ച തെരുവുനാടകമാണ് പൊള്ളുന്ന ചോദ്യങ്ങളുയര്‍ത്തി വോട്ടര്‍മാരിലേക്കെത്തുന്നത്.പോലീസിനെ ചോപ്പന് കുപ്പായമണിയിച്ചതിന്റെയും കസ്റ്റഡി മരണങ്ങളുടെയും കഥകള്‍ കുടിയന് കുഞ്ചുണ്ണി എന്ന പാര്‍ട്ടി സഖാവിന്റെ വാക്കുകളിലൂടെയാണ് കാഴ്ചക്കാരിലെത്തുന്നത്. കൊടി പിടിച്ചവനെ പടമാക്കുന്ന കൊടിപ്പടയാണ് ചെങ്കൊടിപ്പാര്ട്ടിയെന്ന കുഞ്ചുണ്ണിയുടെ നിരീക്ഷണത്തിന് നിറഞ്ഞ കൈയടിയാണ് ആള്‍ക്കൂട്ടത്തിന്റെ മറുപടി.
കീഴാറ്റൂരിലെ വയല്‍ക്കിളികളും വരാപ്പുഴയിലെ ശ്രീജിത്തും വാടാനപ്പള്ളിയിലെ വിനായകനും അട്ടപ്പാടിയിലെ മധുവും മാനഭംഗം ചെയ്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയും ഒക്കെ ഈ കേരളത്തിലെ മാര്‍ക്സിസ്റ്റ് ഭരണത്തിന്റെ ഇരകളല്ലേ എന്ന ചോദ്യം നാടകം ജനമനസ്സാക്ഷിയോട് ഉയര്‍ത്തുന്നു. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് വടക്കോട്ട് നോക്കി വര്‍ത്തമാനം പറയുന്ന കോണ്‍ഗ്രസുകാരനും മാര്ക്സിസ്റ്റുകാരനുമുള്ള മറുപടി കൂടിയാണ് കുഞ്ചുണ്ണിയുടെ ചോദ്യങ്ങള്‍.
മോദിസര്‍ക്കാരിന്റെ സമാനതകളില്ലാത്ത വികസനമാതൃകകള്‍ ചെങ്ങന്നൂരില്‍ നടപ്പാക്കാന്‍ ശ്രീധരന്‍പിള്ള വിജയിക്കണമെന്ന ആഹ്വാനത്തിലൂടയാണ് നാടകം അവസാനിക്കുന്നത്.ഗുരുവായൂരില്‍ നിന്നുള്ള കലാകാരന്മാരാണ് നാടകം തെരുവില്‍ അവതരിപ്പിക്കുന്നത്. ബിനീഷ് താമരയൂര്‍, സുധീര്‍ ഗുരുവായൂര്‍, രണ്‍ദീപ് പേരകം, മേഹുല്‍ കാവീട്, മനീഷ് ഗുരുവായൂര്‍, ലജീഷ് മന്നിക്കര, വിപിന്‍ദാസ് പേരകം, ശ്രീകുമാര്‍ കാവീട്, ജിതുന്ലാല്, വിജീഷ് പേരകം, ബിജു പേരകം എന്നിവരാണ് വിവിധ വേഷങ്ങളിലെത്തുന്നത്.
പ്രശസ്തമായ മുന്‍ഷി പരിപാടിയുടെ മാതൃകയില്‍ ചെങ്ങന്നൂരിലെ വികസനരാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ആക്ഷേപഹാസ്യപരിപാടിയും ചാക്യാര്കൂത്തുമാണ് വേറിട്ട മറ്റ് പ്രചരണപരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: