യുഎന്‍: കശ്മീര്‍ പ്രശ്നം വീണ്ടും ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ച് പാക്കിസ്ഥാന്. പാലസ്തീനിലെ സംഘര്‍ഷത്തെ കൂട്ടുപിടിച്ചാണ് യുഎന്നിലെ പാക് സ്ഥാനപതി മലീഹ ലോധി ഈ നീക്കം നടത്തിയത്. ജമ്മു കശ്മീര്‍, പാലസ്തീന് എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഏറെക്കാലമായുള്ള രക്ഷാസമിതി പ്രമേയങ്ങള്‍ പാസാക്കാന്‍ വൈകരുത് എന്നായിരുന്നു മലീഹയുടെ ആവശ്യം.
അന്താരാഷ്ട്ര സുരക്ഷ, സമാധാനം എന്നിവ സംബന്ധിച്ച് കഴിഞ്ഞ ദിവസം രക്ഷാസമിതിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് പാക് പ്രതിനിധി ഈ ആവശ്യം ഉന്നയിച്ചത്. ജമ്മു കശ്മീര്‍, പാലസ്തീന് എന്നിവ സംബന്ധിച്ചുള്ള രക്ഷാസമിതി പ്രമേയങ്ങള്‍ നടപ്പാക്കുന്നതില്‍ കാണിക്കുന്ന അലംഭാവം തുടര്‍ന്നാല്‍ ആഗോള സമാധാനത്തിന്റെ കാര്യത്തില്‍ ലക്ഷ്യത്തില്‍ എത്താന്‍ കഴിയില്ല എന്നായിരുന്നു മലീഹയുടെ പ്രതികരണം.
മലീഹയും യുഎന്നിലെ മറ്റു പാക് പ്രതിനിധികളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം കശ്മീര്‍ പ്രശ്നം ഉന്നയിക്കുകയാണ്. സംഭവവമായി പുലബന്ധമില്ലാത്ത കമ്മറ്റികളില്പ്പോലും പാക് പ്രതിനിധികള്‍ സംസാരിക്കുന്നത് കശ്മീരിനെക്കുറിച്ചാണ്.
വാര്‍ത്താവിനിമയ പ്രശ്നങ്ങളെക്കുറിച്ചുള്ള കമ്മറ്റിയില്‍, പാക് പ്രതിനിധി മസൂദ് അന്‍വര്‍ കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങളുണ്ട് എന്ന ആരോപണമുന്നയിച്ചു. ഈ നീക്കത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തു. കമ്മറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്നതിനെ ശക്തമായി എതിര്‍ത്തെന്ന് യുഎന്നിലെ ഇന്ത്യന്‍ മിഷന് തലവന്‍ എസ്. ശ്രീനിവാസ് പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: