ചെന്നൈ: ‘ അച്ഛനില്ലാത്ത കുഞ്ഞാ’ ണ് ടവിഷി പെരേരെ. ടവിഷിക്ക് നിയമ സാധുതയോടെ ലഭിച്ച വിശേഷണമാണത്. ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരിനു നേരെയുള്ള കോളം ശൂന്യം. അതിനായി അമ്മ മധുമിത രമേഷ് നടത്തിയത് തുടരെത്തുടെയുള്ള നിയമ പോരാട്ടം. ഒടുവില്‍ ടവിഷി ഇന്ത്യയിലെ, ‘അച്ഛനില്ലാത്ത ആദ്യ കുഞ്ഞാ’യി.
വിവാഹ മോചിതയാണ് മധുമിത. ഭര്‍ത്താവ് ചരണ്‍ രാജുമായി ബന്ധം വേര്‍പെടുത്തിയത് ഉഭയ സമ്മതത്തോടെ. ടവിഷി ജനിച്ചത് 2017 ഏപ്രിലില്‍. ബീജദാതാവിലൂടെയായിരുന്നു ഗര്‍ഭധാരണം. പക്ഷേ മനീഷ് മദന്‍പാല്‍ മീന അച്ഛനെന്നായിരുന്നു തൃശ്ശിനാപ്പള്ളി നഗരസഭാ കമ്മീഷണര്‍ നല്കിയ ജനന സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നത്. ഇയാളുടെ പേര് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുമിത അധികൃതരെ സമീപിച്ചെങ്കിലും അവരത് നിഷേധിച്ചു. പേരില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം പക്ഷേ എടത്തുമാറ്റാനാവില്ലെന്നായിരുന്നു അധികൃതര്അറിയിച്ചത്.
2017 സപ്തംബര്‍ 4 ന് ലഭിച്ച ജനനസര്ട്ടിഫിക്കറ്റിനെതിരെ മധുമിത ഹൈക്കാടതിയെ സമീപിച്ചു. റവന്യൂ അധികൃതരെ സമീപിക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ ് ജനനമരണ സര്‍ട്ടിഫിക്കറ്റിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അതിന് അധികാരപ്പെട്ട രജിസ്ട്രാര്‍ ആണെന്നായിരുന്നു റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ന്യായീകരണം. പ്രശ്നം വീണ്ടും ഹൈക്കോടതിയിലെത്തി.
മദന്‍പാല്‍ മീനയുടെ പേര് തെറ്റായി ചേര്‍ത്തതാണെന്ന് മധുമിതയുടെ അഭിഭാഷകന് വാദിച്ചു. അതേസമയം കുട്ടി തങ്ങളുടേതല്ലെന്ന് മുന്‍ ഭര്‍ത്താവ് ചരണ്‍രാജും മീനയും പ്രത്യേക സത്യവാങ് മൂലവും നല്‍കിയിരുന്നു. ഒടുവില്‍ മധുമിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛന്റെ പേര് മാറ്റി അതിനു നേരെയുള്ള കോളം ഒഴിച്ചിടാനും നഗര സഭാ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ക്ക് ജഡ്ജി എം.എസ് രമേഷ് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: