കറാച്ചി: പാക് അധീന കശ്മീരിലും ജില്‍ജിത്-ബല്ട്ടിസ്ഥാനിലും ഉയര്‍ന്നു വരുന്ന പാക് വിരുദ്ധ നീക്കങ്ങള്‍ക്കു തടയിടാന്‍ പാക്കിസ്ഥാന് ഭരണകൂടത്തിന്റെ നീക്കം. ഇരു പ്രദേശങ്ങള്‍ക്കും കൂടുതല്‍ ഭരണ, സാമ്പത്തിക അധികാരങ്ങള്‍ നല്കി പ്രതിഷേധങ്ങള്‍ ശാന്തമാക്കാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖ്വാന്‍ അബ്ബാസിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബല്ട്ടിസ്ഥാനെ പ്രത്യേക പ്രവിശ്യയാക്കി പ്രഖ്യാപിക്കുന്നതിനെതിരെ ഇന്ത്യ മുന്നറിയിപ്പു നല്‍കിയിരുന്നു. ഭരണ, സൈനിക തലത്തിലുള്ള ഉന്നതര്‍ പങ്കെടുത്ത യോഗത്തില്‍ പ്രവിശ്യ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ല.
ചൈന-പാക്കിസ്ഥാന് പ്രത്യേക സാമ്പത്തിക ഇടനാഴി കടന്നു പോകുന്ന മേഖലയാണ് പാക് അധീന കശ്മീരും ബല്ട്ടിസ്ഥാനും.
ഈ മേഖലകളില്‍ ഇന്ത്യക്ക് അനുകൂലമായ വികാരമുണ്ടെന്നും പ്രതിഷേധങ്ങള്‍ ശക്തമാകുന്നത് സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് അബ്ബാസി അടിയന്തര യോഗം വിളിച്ചത്.
പാക് അധീന കശ്മീരിലേയും ബല്ട്ടിസ്ഥാനിലേയും സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനാണ് യോഗം തീരുമാനിച്ചത്. ഭരണത്തിലും സാമ്പത്തിക വിനിയോഗത്തിലും ഈ സര്‍ക്കാരുകള്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരം നല്‍കും. ബലൂചിസ്ഥാന്‍, ഖൈബര്പക്തുന്ഖാവ, പഞ്ചാബ്, സിന്ധ് എന്നിവയാണ് പാക്കിസ്ഥാനിലെ നാലു പ്രവിശ്യകള്‍.
പാക് അധീന കശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ബല്ട്ടിസ്ഥാനെ അഞ്ചാമത്തെ പ്രവിശ്യയായി പ്രഖ്യാപിക്കാന്‍ പാക്കിസ്ഥാന് പലവട്ടം ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഇന്ത്യ കര്‍ശനമായ മുന്നറിയിപ്പു നല്‍കിയിരുന്നു. സാമ്പത്തിക ഇടനാഴി ഈ മേഖയിലൂടെ കടന്നു പോകുന്നതിലുള്ള എതിര്‍പ്പ് ചൈനയെ ഇന്ത്യ അറിയിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: