ഇടുക്കി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മഴ ശക്തമായി തിരിച്ചെത്തി. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം ശനിയാഴ്ച മലപ്പുറം പൊന്നാനിയില്‍ പെയ്തിറങ്ങിയത് 9.23 സെന്റീമീറ്റര്‍ മഴ. വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെട്ടപ്പോള്‍ തെക്കന്‍ കേരളത്തില്‍ പേരിന് മാത്രമാണ് പെയ്തത്. പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും മിതമായ മഴ ലഭിച്ചു.
വെള്ളിയാഴ്ച ഇടുക്കി പീരുമേട്ടിലാണ് ഏറ്റവും അധികം മഴ പെയ്തത,് 1.8 സെ.മീ. ഇന്നലെ തൊടുപുഴ അടക്കമുള്ള മേഖലകളില്‍ ഉച്ചയ്ക്ക് 2.30ന് തുടങ്ങിയ മഴ ആറു മണിയോടെയാണ് ശമിച്ചത്. കാറ്റിലും ഇടിയിലും വ്യാപക നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. 22 വരെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം മഴ തുടരുമ്പോഴും വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളിലെ ജലശേഖരം 26 ആയി കുറഞ്ഞു. ഇതുപയോഗിച്ച് 1083.717 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 72.7487 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ശനിയാഴ്ച ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 26.8718 ആയിരുന്നു. കല്‍ക്കരി ക്ഷാമം മൂലം പുറമെ നിന്നെത്തിക്കുന്ന വൈദ്യുതി വിഹിതത്തില്‍ 320 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നത് പരിഹരിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: