ശരിയാണ്, കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പോയിരുന്നുവെങ്കില്‍ അതിന് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ടാവുമായിരുന്നു. പിന്നെ കോണ്‍ഗ്രസ് അധികാരത്തിലുണ്ടാവുക ഒന്നേകാല്‍ സംസ്ഥാനത്താവും എന്നതാണ് ഒരു കാരണം. പഞ്ചാബ്, പോണ്ടിച്ചേരി, മിസോറാം. ആ ഒരു വലിയ പ്രതിസന്ധിയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഒഴിവാക്കുന്നത്. അതിനായി മുഖ്യമന്ത്രിപദവും മറ്റും ത്യജിക്കാനും അവര്‍ തയ്യാറായിരിക്കുന്നു. എന്നാല്‍, ഇത്രയൊക്കെ ത്യാഗം സഹിച്ചുകൊണ്ട് ഉണ്ടാക്കുന്ന ഈ സഖ്യം 2019 ലേക്കുള്ള ചുവടുവെപ്പായിരിക്കും എന്ന് പറയുമ്പോഴാണ് വിഷമം. യഥാര്‍ത്ഥത്തില്‍ ജീവിക്കാന്‍വേണ്ടിയുള്ള ഒരു പ്രയത്നമാണ്, ജീവശ്വാസം നിലനിര്‍ത്താനുള്ള ഒരു പെടാപ്പാടാണ്, ഇവിടെ രണ്ടുപാര്‍ട്ടികള്‍ നടത്തിയിരിക്കുന്നത്. അതിനെപ്പോലും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ നീക്കത്തിന്റെ തുടക്കമായി ചിത്രീകരിക്കാന്‍ പതിവില്‍ക്കവിഞ്ഞ ചങ്കൂറ്റം ആവശ്യമാണ്.
ഈ വിഷയം പരിശോധിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ മുന്നിലുണ്ട്. ഒന്ന്, ബിജെപി വിരുദ്ധ ബദലും കോണ്‍ഗ്രസും. രാഹുല്‍ ഗാന്ധിയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അല്ലെങ്കില്‍ നരേന്ദ്ര മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉണ്ടാവുക എന്നത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അതേസമയം മോദിവിരുദ്ധ പക്ഷത്തിന്റെ തലപ്പത്ത് കയറിക്കൂടാന്‍ ശ്രമിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വ്യത്യസ്ത നിലപാടാണുള്ളത്; അത് അവര്‍ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ‘രാഹുലിനെ അംഗീകരിക്കില്ല; അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പോരാട്ടത്തിന് പോകുന്നത് അബദ്ധമാണ്; ഒരു മൂന്നാം ബദല്‍ ഇവിടെ ഉണ്ടാക്കും’. ആ ലക്ഷ്യം മനസ്സില്‍വെച്ചുകൊണ്ട് മമത ഇതിനകം ചില കരുനീക്കങ്ങള്‍ നടത്തിക്കഴിഞ്ഞു; ചില മുഖ്യമന്ത്രിമാരുമായും പ്രാദേശിക കക്ഷികളുമായുമൊക്കെ അവര്‍ ചര്‍ച്ചകള്‍ നടത്തി. അവിടെയൊക്കെ അവര്‍ പ്രസ്താവിച്ചതോര്‍ക്കുക. ‘മോദിയെ നേരിടാന്‍ രാഹുലിന് കഴിയില്ല; ആ നേതാവിന് കീഴില്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും’ എന്നായിരുന്നു അത്.
താനാണ് യോഗ്യയെന്ന് ടിഎംസി നേതാവ് സ്വയം പറഞ്ഞില്ലെങ്കിലും അതാണ് ഉദ്ദേശിച്ചത് എന്നുവ്യക്തം. ഇനി അടുത്തിടെ ബിജെപിയുമായി ഭിന്നിച്ചുപോയ ചന്ദ്രബാബു നായിഡുവിനെപ്പോലുള്ളവര്‍ വേറെയുമുണ്ട്; മാറിനിന്ന് കാഴ്ചകള്‍ കാണുകയാണവര്‍. അവസരത്തിനായി കാത്തിരിക്കുന്നു എന്നര്‍ത്ഥം. അത്തരത്തില്‍ പലതരം താത്പര്യങ്ങള്‍ അടങ്ങുന്ന സംഘമായി ‘ബിജെപി വിരുദ്ധപക്ഷം’ മാറുന്നതാണ് കാണുന്നത്. ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം ശരിയാവും എന്നൊക്കെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവര്‍ ഉണ്ടെങ്കിലും അതൊക്കെ സ്വപ്നമായി തീരാനുള്ള സാധ്യതയേയുള്ളൂ, ഇപ്പോഴത്തെ നിലയ്ക്ക്. ഇതിനിടയിലാണ് ‘കര്‍ണാടക’ ഉടലെടുക്കുന്നത്. അവിടെ ഒരു പുതിയ താരോദയമാണ് കാണുന്നത്; കുമാരസ്വാമി. അത് കര്‍ണാടകത്തിലെ നേതാവ് എന്ന നിലയ്ക്കാണ് എങ്കില്‍ അതിനൊപ്പം മറ്റൊരു മോഹവുമായി നില്ക്കുന്ന നേതാവിനെ കാണാതിരിക്കാന്‍ കഴിയില്ല; സാക്ഷാല്‍ ദേവഗൗഡ. ഒരു സംയുക്ത പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ഏറ്റവും യോഗ്യന്‍ താനാണ് എന്ന് ആ വന്ദ്യവയോധികന് ഇപ്പോഴും കരുതുന്നു. കുമാരസ്വാമിയുടെ മുന്നിലെ ഒരു ലക്ഷ്യവും അതുതന്നെയാവണം. അതായത് കര്‍ണാടകത്തില്‍ ബിജെപിയെ ഒതുക്കാനായി സൃഷ്ടിച്ച സഖ്യം മറ്റൊരു വെല്ലുവിളികൂടി രാഹുല്‍ ഗാന്ധിക്ക് സമ്മാനിക്കുന്നു എന്നര്‍ത്ഥം.
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപി വിരുദ്ധപക്ഷത്തെ നേതാക്കളെയൊക്കെ വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാര്‍, പ്രമുഖ പ്രാദേശികകക്ഷി നേതാക്കള്‍ എന്നിവര്‍ക്കൊക്കെ ഒത്തുചേരാനുള്ള വേദിയായി അത് മാറ്റാനാണ് നീക്കമെന്ന് വ്യക്തം. മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, ഡിഎംകെ, ടിആര്‍എസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ കക്ഷി നേതാക്കള്‍ ഒക്കെയെത്തുമായിരിക്കും. ആ വേദിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് നോക്കിക്കോളൂ, ദേവഗൗഡയാവും, ഒരു കാരണവരെപ്പോലെ. പ്രതിപക്ഷ മുന്നണി തലവനെപ്പോലെ അദ്ദേഹത്തെ നമുക്കവിടെ കാണാനായേക്കും. കോണ്‍ഗ്രസ് ഒഴികെയുള്ള കക്ഷികള്‍ക്ക് നേതാവായി ഗൗഡയെ സ്വീകരിക്കാനുള്ള സാധ്യത ചെറുതല്ല എന്നതാണ് കാണേണ്ടത്. മമതയെ അംഗീകരിക്കാന്‍ വിഷമിക്കുന്നവര്‍ക്കും രാഹുലില്‍ കഴിവ് കാണാത്തവര്‍ക്കും ഇവിടെ ഒരു സമവായം ഉണ്ടാവാനുള്ള സാധ്യതയേറെയല്ലേ? അതിനിടയിലാവും അല്ലെങ്കില്‍ അത്തരമൊരു ചര്‍ച്ചകള്‍ക്കിടയിലാവും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ആള്‍ക്കൂട്ടത്തില്‍ ഒരാളായി രാഹുല്‍ ഗാന്ധിക്ക് കടന്നുചെല്ലേണ്ടിവരിക.
വേറൊന്ന് കൂടി ഇവിടെ പ്രവചിക്കാന്‍ കഴിയും, സംശയമില്ലാതെ. കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ ചെന്നുപെട്ടിരിക്കുന്നത് വലിയൊരു രാഷ്ട്രീയ കുരുക്കിലാണ്. ഒന്ന് ഓര്‍മ്മിച്ചുനോക്കൂ; 1977 ല്‍ ഉത്തരേന്ത്യ മുഴുവന്‍ കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞപ്പോള്‍ ഇന്ദിരാഗാന്ധിക്ക് ജയിച്ചുവരാന്‍ വേദിയൊരുക്കിയ മണ്ണാണ് കര്‍ണാടക. റായ് ബറേലിയിലെ ദയനീയ പരാജയത്തിന്ശേഷം ചിക്കമംഗളൂരില്‍ ആണ് അന്ന് ഇന്ദിരാഗാന്ധി മത്സരിച്ചത്, ജയിച്ചത്. വടക്കേ ഇന്ത്യയില്‍ ഇന്നും കോണ്‍ഗ്രസിന് 1977 ലെ അവസ്ഥതന്നെയാണ്; പഞ്ചാബ് ഒഴിച്ചിട്ടാല്‍. അപ്പോഴാണ് അക്കാലത്തുപോലും കൂടെനിന്ന നാട്ടില്‍ ഇന്നിപ്പോള്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായ, സ്വസ്ഥമായ നിലനില്‍പ്പ് പ്രയാസകരമായത്. അത് ഒരു രാഷ്ട്രീയവിദ്യാര്‍ഥിക്കും കാണാതെപോകാനാവില്ലല്ലോ. അവിടെ അധികാരം നിലനിര്‍ത്താനായി ബദ്ധവൈരിയായ, വെറുമൊരു ചെറുകക്ഷിയായ ജെഡി-എസിനെ കൂട്ടുപിടിക്കേണ്ടിവരുന്നു. കോണ്‍ഗ്രസ് കൂടിയുള്‍പ്പെട്ട സര്‍ക്കാരാണ് രൂപമെടുക്കുന്നത് എന്നത് മറക്കുകയല്ല; എന്നാലും ഊഹിക്കാമല്ലോ ഈ മുഖ്യമന്ത്രിയെ, ദേവഗൗഡ കുടുംബത്തെ, അവരുടെ മുന്‍ ചെയ്തികളെ . ഈ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനോ ഒന്ന് ശക്തമായി ഭീഷണിപ്പെടുത്താനോ ഒന്നും കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല. അങ്ങനെ ചെയ്താല്‍ ബിജെപിക്ക് കാര്യങ്ങള്‍ അനുകൂലമാകും. അത് നന്നായി അറിയുന്ന കുമാരസ്വാമി ആന്‍ഡ് കോ ഇനി കാണിച്ചുകൂട്ടുന്നത് നമുക്ക് കാണാം. ഒരു വലിയ ഊരാക്കുടുക്കിലേക്കാണ് യഥാര്‍ത്ഥത്തില്‍ അവിടെ കോണ്‍ഗ്രസ് ചെന്ന് പെട്ടിരിക്കുന്നത്. അതുതന്നെയാണ് കര്‍ണാടകത്തിന്റെ രാഷ്ട്രീയ പ്രാധാന്യം.
ഇവിടെ ബിജെപിക്ക് ചെയ്യാനുള്ളത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ്. നൂറ്റിനാല് എംഎല്‍എ മാരാണ് അവര്‍ക്ക് നിയമസഭയിലുണ്ടാവുക. യെദ്യൂരപ്പയെപ്പോലെ കരുത്തനായ ഒരു നേതാവും. അത് വലിയ ശക്തിയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും വിജയക്കൊടിപാറിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. ഒരു പാന്‍ കര്‍ണാടക പാര്‍ട്ടിയായി ബിജെപി മാറിക്കഴിഞ്ഞു. അടുത്തലക്ഷ്യം മുഖ്യപ്രതിപക്ഷമെന്ന നിലയ്ക്ക് കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്തലും കോണ്‍ഗ്രസിന്റെ കാലത്തേ അഴിമതികള്‍ തുറന്നുകാട്ടലുമാണ്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് 2019-ന് സ്വയം സജ്ജമാവാനുള്ള സമയവുമാണിത്. ഓര്‍ക്കുക, കര്‍ണാടക ഭരിച്ചിരുന്നവര്‍ ഒരിക്കലും കേന്ദ്രത്തില്‍ ഭരണം നടത്തിയിട്ടില്ല എന്നത്. അതുകൊണ്ട് ബിജെപിക്ക് നിരാശയ്ക്ക് വകയില്ല, മറിച്ച് ഉണ്ടാക്കിയെടുത്ത കരുത്ത്, ജനപിന്തുണ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: