കോഴിക്കോട്: കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുമ്പോള്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ തീര്‍പ്പാകാതെ കിടക്കുന്നത് 2226 പരാതികളെന്ന് വിവരാവകാശ രേഖ. 2017-18 ല്‍മാത്രം 1448 പരാതികള്‍ തീര്‍പ്പാക്കാനുണ്ട്. കമ്മീഷനിലെ ഓരോ അംഗവും ശമ്പള ഇനത്തില്‍ പറ്റുന്നത് 1,77366 ലക്ഷം. നാല് അംഗങ്ങള്‍ക്കും കൂടി ഖജനാവില്‍ നിന്ന് ചെലവാക്കുന്നത് 6,83575 ലക്ഷം. പുറമേ യാത്രാ സൗകര്യങ്ങളും മറ്റ് ആനുകൂല്യങ്ങളും.
2013ല്‍ കമ്മീഷന് രൂപീകരിച്ചത് മുതല്‍ നാളിതുവരെയുള്ള കണക്കുകളാണിത്. ആദ്യവര്‍ഷം കമ്മീഷനില്‍ ലഭിച്ച 127 പരാതികള്‍ക്കും തീര്‍പ്പുണ്ടാക്കി. 2014-15ല്‍ 863 പരാതികള്‍ ലഭിച്ചപ്പോള്‍ നാലെണ്ണത്തിന് പരിഹാരമായില്ല. 2015-16ല്‍ ലഭിച്ച 1582 പരാതികളില്‍ 58 എണ്ണത്തില്‍ തീരുമാനം എടുത്തില്ല. 2016-17ല്‍ 2510 പരാതികളാണ് കമ്മീഷന് ലഭിച്ചത്. അതില്‍ 756 എണ്ണം പരിഹാരം കാണാതെ കിടക്കുന്നു. 2017-18 വര്‍ഷത്തെ കണക്കനുസരിച്ച് 2402 പേര് കമ്മീഷനെ സമീപിച്ചു. എന്നാല്‍ അതില്‍ 1488 ഉം കെട്ടിക്കിടക്കുകയാണ്.
നാലംഗങ്ങളുള്ള കമ്മീഷനില്‍ സെക്രട്ടറി ഉള്‍പ്പെടെ 37 ജീവനക്കാരുണ്ട്. ആക്ടിങ് ചെയര്‍പേഴ്സണ്‍ സി.ജെ. ആന്റണിക്ക് 1,51,477 രൂപയാണ് ശമ്പളം. അംഗങ്ങളായ എന്‍. ശ്രീല മേനോന്, എം.പി.ആന്റണി, സിസ്റ്റര്‍ ബിജിജോസ് എന്നിവര്‍ക്ക് ശമ്പളം 1,77,366 രൂപയാണ്. സെക്രട്ടറി, രജിസ്ട്രാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ക്കും ഒരുലക്ഷത്തിന് മേലെയാണ് ശമ്പളം. അഞ്ച് കണ്‍സള്‍ട്ടന്റുമാര്‍ക്കും മൂന്ന് വര്‍ക്കേഴ്സിനും 20,000 മുതല്‍ 30,000 വരെയാണ് ശമ്പളം. ഇവരെക്കൂടാതെ ക്ലാര്‍ക്കുമാര്‍, ഡിടിപി ഓപ്പറേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന വന്‍ സന്നാഹമാണ് കമ്മീഷനുള്ളത്.
ചെയര്‍പേഴ്സണും മൂന്ന് അംഗങ്ങള്‍ക്കും ഓരോ വാഹനം വീതം ഓടുന്നു. കൂടാതെ സെക്രട്ടറിക്കും പോക്സോ ഡിവിഷനും കമ്മീഷന് ഓഫീസ് ഉപയോഗത്തിനും ഓരോ വാഹനം ഓടുന്നുണ്ട്. ചെയര്‍പേഴ്സന്റെ ഒഴികെയുള്ള വാഹനങ്ങള്‍ വാടകയ്ക്കെടുത്താണ് ഓടുന്നത്. ആ ഇനത്തിലും നല്ലൊരു തുക ചെലവാകുന്നുണ്ട്.
ആറ് വര്‍ഷത്തിനിടെ 15 പഠന റിപ്പോര്‍ട്ടുകള്‍ കമ്മീഷന് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇത്രയും ആനുകൂല്യങ്ങളും പണവും സൗകര്യങ്ങളും നല്കിയ കമ്മീഷന് പ്രവര്‍ത്തിക്കുമ്പോഴും അടിയന്തര പ്രാധാന്യമുള്ള പരാതികളില്‍പോലും നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാകുന്നു. വിവരാവകാശ പ്രവര്ത്തകന് അഡ്വ.ഡി.ബി.ബിനുവിന് ലഭിച്ച വിവരാവകാശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: