പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ അയ്യപ്പസ്വാമിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണം ഫേസ്ബുക്കില്‍. ഡി. കെ ഡേവിഡ് എന്ന ആളിന്റെ അക്കൗണ്ടിലാണ് അയ്യപ്പനെ അവഹേളിക്കുന്ന തരത്തില്‍ അശ്ലീലം കലര്‍ന്ന വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്.
പമ്പാ നദിയുടെ ചിത്രം നല്‍കിയതിനൊപ്പം ചെളിക്കുണ്ടായ പമ്പയില്‍ അയ്യപ്പന്റെ വിഗ്രഹം ഇട്ടിരിക്കുന്ന നിലയിലുള്ള ചിത്രം നല്കിയ ശേഷമാണ് മോശമായ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്. മനോഹരമായ പമ്പാനദിയെ മലിനമാക്കുന്നതിന് കാരണക്കാരനാണ് അയ്യപ്പ സ്വാമിയെന്നും അയ്യപ്പ വിഗ്രഹം എടുത്ത് ചാണകക്കുഴിയില്‍ ഇടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറയുന്ന പോസ്റ്റ് ആണ് ഇയാള്‍ ഇട്ടിട്ടുള്ളത്.
മെയ് 16ന് രാവിലെ 11.45 എന്ന് സമയം രേഖപ്പെടുത്തിയ മറ്റൊരു പോസ്റ്റില്‍ ശബരിമല അയ്യപ്പന്റെ പ്രതിഷ്ഠാ സങ്കല്പത്തെ വളരെ മോശമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും മറ്റൊരു ഭക്തനും പമ്പാ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മതവികാരം ഇളക്കിവിട്ട് നാട്ടില്‍ കലാപവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതിന് ശ്രമിച്ച ഡേവിഡിന്റെ നടപടി രാജ്യദ്രോഹ പ്രവര്‍ത്തിയായി കണക്കാക്കി കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടുപേരുടെയും പരാതി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു എന്നാണ് പോലീസ് പറയുന്നത്.
ശബരിമല ക്ഷേത്രത്തെയും ആചാരനുഷ്ഠാനങ്ങളെയും ഒളിഞ്ഞും തെളിഞ്ഞും അപകീര്‍ത്തി പ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം ആരംഭിച്ചിട്ട് ഏറെക്കാലമായി. ശബരിമല തീര്‍ത്ഥാടന കാലത്ത് പമ്പയിലെത്തി അയ്യപ്പനെ അധിക്ഷേപിക്കുന്ന ലഘുലേഖകളും മറ്റും വിതരണം ചെയ്യുന്നത് നേരത്തെ പതിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: