ബര്‍ലിന്‍: എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിന് ജര്‍മ്മന്‍ കപ്പ്. ബര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ കലാശക്കളിയില്‍ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ചു. ആന്റേ റെബിക്കിന്റെ ഇരട്ട ഗോളാണ് ഫ്രാങ്ക്ഫര്‍ട്ടിന് കിരീടം നേടിക്കൊടുത്തത്. ഇത് അഞ്ചാം തവണയാണ് അവര്‍ ജര്‍മ്മന്‍ കപ്പ് സ്വന്തമാക്കുന്നത്.
ബയേണിന്റെ തുടക്കം ഭംഗിയായി. എട്ടാം മിനിറ്റില്‍ റോബര്‍ട്ട് ലിവന്ഡോസ്ക്കിക്ക് ഗോളടിക്കാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഫ്രാങ്ക്ഫര്‍ട്ട് മുന്നിലെത്തി. ജെയിംസ് റോഡ്രിഗ്സിന്റെ പിഴവ് മുതലാക്കി ആന്റേ റെബിക്കാണ് സ്കോര്‍ ചെയ്തത്്. ആദ്യ പകുതിയില്‍ അവര്‍ 1-0 ന് മുന്നിട്ടു നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബയേണ്‍ ഗോള്‍ മടക്കി. ജോഷ്വാ കിമ്മിക്കിന്റെ പാസില്‍ ലിവന്‍ഡോസ്ക്കി ഗോള്‍ നേടി. തകര്‍ത്തുകളിച്ച ഫ്രാങ്ക്ഫര്‍ട്ട് 82-ാം മിനിറ്റില്‍ വീണ്ടും മുന്നില്‍ക്കയറി. റെബിക്കാണ് ഇത്തവണയും ബയേണിന്റെ ഗോള്‍ വല കുലുക്കിയത്്. അവസാന നിമിഷങ്ങളില്‍ ഫ്രാങ്ക്ഫര്‍ട്ട് മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു. ഗാനിനോവിക്കാണ് മൂന്നാം ഗോള്‍ കുറിച്ചത്.
1988 നു ശേഷം ഇതാദ്യമായാണ് ഫ്രാങ്ക്ഫര്‍ട്ട് ജര്‍മ്മന്‍ കപ്പ് സ്വന്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: