കൊച്ചി: ബാലനീതി നിയമത്തിന്റെ ഗുരുതരമായ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവന് ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍. ജനസേവ ശിശുഭവന്റെ മന്ദിരങ്ങളടക്കമുള്ള ആസ്തികള്‍ ഇതേത്തുടര്‍ന്ന് കളക്ടറുടെ നിയന്ത്രണത്തിലായി. അന്തേവാസികളുടെ ക്ഷേമവും കളക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും. മൂന്നു മാസത്തേക്കോ അന്തേവാസികളായ കുട്ടികള്‍ രക്ഷിതാക്കളുടെ അടുക്കലെത്തുന്നതു വരെയോ അല്ലെങ്കില്‍ ഇവരെ മറ്റൊരു ഉചിതമായ സ്ഥാപനത്തിലേക്ക് മാറ്റുന്നതു വരെയോ ഏറ്റെടുക്കല്‍ പ്രാബല്യത്തിലുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം എന്നിവയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ കളക്ടര്‍ ഏര്‍പ്പെടുത്തും.
ജനസേവ ശിശുഭവന്റെ നടത്തിപ്പില്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ശിശുക്ഷേമസമിതി കഴിഞ്ഞ വര്‍ഷം അന്തേവാസികളായ കുട്ടികളെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതരസംസ്ഥാനക്കാരായ കുട്ടികളെ സ്വദേശത്തേക്ക് അയക്കാനും സമിതി നിര്‍ദേശിച്ചു. ഇതിനെതിരെ ജനസേവ ശിശുഭവന് സമര്‍പ്പിച്ച അപ്പീല്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. തുടര്‍നടപടികളുമായി മുന്നോട്ടു പോകാനും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ശിശുക്ഷേമസമിതി നടത്തിയ പരിശോധനയില്‍ മറ്റു സംസ്ഥാനക്കാരായ 104 കുട്ടികളാണ് ജനസേവ ശിശുഭവനിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 21ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ഇവിടെ ഉണ്ടായിരുന്നത് 42 കുട്ടികള്‍ മാത്രമാണ്.
62 കുട്ടികളെ കുറിച്ച് തൃപ്തികരമായ വിശദീകരണം നല്കാന് ജനസേവ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇതില്‍ നാലു കുട്ടികളെ തൃശൂരിലെ തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന നിലയില്‍ മെയ് പത്തിന് ചൈല്‍ഡ് ലൈന്‍ കണ്ടെത്തി. ഇവര്‍ തൃശൂരില്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ചും ജനസേവയ്ക്ക് വിശദീകരിക്കാനായില്ല.
അന്തേവാസികളായ കുട്ടികളുടെ ചിത്രങ്ങള്‍ പണപ്പിരിവിനായി പരസ്യങ്ങളിലും ബ്രോഷറുകളിലും ഉപയോഗിച്ചതും ഇവരെ ഘോഷയാത്രകളില്‍ അണിനിരത്തിയതും ബാലനീതിയുടെ ലംഘനമാണ്. അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ പ്രതിഷേധിക്കാനെന്ന പേരിലും കുട്ടികളെ തെരുവിലിറക്കിയിരുന്നു.
തമിഴ്നാട് അടക്കം ആറു സംസ്ഥാനങ്ങളിലെ കുട്ടികളെയാണ് അനധികൃതമായി ജനസേവയില്‍ പാര്‍പ്പിച്ചിരുന്നത്. കുട്ടികളെ ഇനിയും ജനസേവയില്‍ പാര്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയ ശിശുക്ഷേമസമിതി സ്ഥാപനം ഏറ്റെടുക്കണമെന്ന് സര്‍ക്കാരിന് നല്കിയ ശുപാര്‍ശയിലാണ് മെയ് 19ന് ഉത്തരവുണ്ടായത്. ജനസേവ ശിശുഭവനിലെ കുട്ടികളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ശിശുഭവന്റെ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന പരാതികള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ശിശുഭവന് സാമൂഹ്യ ക്ഷേമ വകുപ്പ് ഏറ്റെടുത്ത കാര്യം കോടതിയെ അറിയിക്കും. അന്തേവാസികളെ ഭിക്ഷാടനത്തിനും മറ്റും പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയോ എന്നും അന്വേഷിക്കും. കളക്ടറുടെ നേതൃത്വത്തിലായിരിക്കും കുട്ടികളെ സംരക്ഷിക്കാനുള്ള നടപടികളെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: