ആലുവ: ജനസേവ ശിശുഭവനെയും കുട്ടികളെയും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കുട്ടികളുടെ പ്രതിഷേധം. പ്രതിഷേധ പ്രകടനത്തിനൊടുവില്‍ ഉദ്യോഗസ്ഥരും കുട്ടികളുമായി തര്‍ക്കം.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പറവൂര്‍ തഹസില്‍ദാര്‍ ഹരീഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ജനസേവയിലെത്തിയത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.എസ്. ജോസഫ്, കരുമാലൂര്‍ വില്ലേജ് ഓഫിസര്‍ പി.ജി. രാജീവ്, സാമൂഹ്യ ക്ഷേമ വകുപ്പ് അസി. ഡയറക്ടര്‍ പ്രീതി വിത്സണ്, ബാലാവകാശ കമീഷന് അംഗം പി.ജെ. ആന്റണി തുടങ്ങിയവരും ഉണ്ടായിരുന്നു.
ഈ സമയം ജനസേവയില്‍ കുട്ടികളും കുറച്ചു ജീവനക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ടുണ്ടാക്കി കുട്ടികളുടെ ഉത്തരവാദിത്വം സാമൂഹ്യക്ഷേമ വകുപ്പിനെ ഏല്‍പ്പിച്ചു. ഇതോടെയാണ് പെണ്‍കുട്ടികളടക്കമുള്ള അന്തേവാസികള്‍ പ്രതിഷേധ പ്രകടനമായി റോഡിലേക്കിറങ്ങി. പ്രകടനത്തെ ഉദ്യോഗസ്ഥരും പിന്തുടര്ന്നു. യു.സി കോളജ് കവല എത്തിയതോടെയാണ് കുട്ടികളും ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരുമായി വാദ്വാദം നടന്നത്.
ഉദ്യോഗസ്ഥരും കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിജുവും ശിശുഭവന് മാനേജര്‍ ഇന്ദിര ശബരീനാഥുമായി ചര്‍ച്ച നടത്തിയെങ്കിലും കുട്ടികള്‍ വഴങ്ങിയില്ല. കുട്ടികളുടെ ആവശ്യപ്രകാരം ജനസേവയിലെ അഞ്ച് ജീവനക്കാരെ അവിടെ തന്നെ നിലനിര്‍ത്തിയാണ് നടപടി പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: