കണ്ണൂര്‍: വളപട്ടണം കിരിയാട് ഒഡീഷ സ്വദേശിയായ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പ്രഭാകര്‍ദാസ് (48) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ലക്ഷ്മി പ്രിയാദാസിനും കുത്തേറ്റിരുന്നു. ഇവരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ കാറ്റും മഴയുമുണ്ടായ സമയത്ത് മുഖംമൂടി ധരിച്ചെത്തിയ ആറോളം പേരടങ്ങുന്ന സംഘം പ്രഭാകര്‍ ദാസ് താമസിച്ച ക്വട്ടേര്സിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. വാതില്‍ തുറന്ന പ്രഭാകര്‍ദാസിനെ കുത്തിവീഴ്ത്തുകയായിരുന്നു. മൂന്ന് മാലയും മറ്റ് സ്വര്‍ണ്ണാഭരണങ്ങളും സംഘം കവര്‍ന്നു. വയറിന് കുത്തേറ്റ പ്രഭാകര്‍ദാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈസമയത്ത് വൈദ്യുതിയുണ്ടായിരുന്നില്ല.
കുറെക്കാലമായി പ്രഭാകര്ദാസും കുടുംബവും ഈ ക്വാട്ടേര്സിലാണ് താമസിച്ചിരുന്നത്. ഒര് മകളുണ്ട്. മറുനാടന്‍ തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു പ്രഭാകര്ദാസിന്. സംഭവത്തില്‍ അന്യസംസ്ഥാനത്തൊഴിലാളികളായ നിരവധി പേരെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മോഷണം തന്നെയാണ് ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം.
കീരിയാട്, കൊല്ലറത്തിക്കല്‍ ഭാഗങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായും കുടുംബമായും താമസിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. അന്യസംസ്ഥാനത്തൊഴിലാളികള്‍ തമ്മിലുളള ശത്രുതയും സംഘര്‍ഷങ്ങളും നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: