സ്വന്തം ലേഖകന്‍
മാഹി: മാഹി പള്ളൂരില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരും നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവര്‍. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യലില്‍ നിന്നും കൊലപാതകത്തിന് പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ വന്‍ ഗൂഢാലോചന നടന്നതായി പോലീസ് കണ്ടെത്തിയതായും അറിയുന്നു.
സിപിഎമ്മിന്റെ തലശ്ശേരി മേഖലയിലെ ചില നേതാക്കളുള്‍പ്പെടെ ഷമേജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. മാഹിയിലെ സിപിഎം പ്രവര്‍ത്തകന്റെ മരണത്തിന്റെ തുടര്‍ച്ചയായി ഏതാനും മിനുട്ടുകള്‍ക്കുളളില്‍ ചില ഉന്നത നേതാക്കളും കൊലപാതക കൃത്യം നിര്‍വ്വഹിച്ച ചില സിപിഎം പ്രവര്‍ത്തകരും ഫോണിലൂടേയും മറ്റും നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം കൃത്യം നിര്വ്വഹിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുളളതെന്നറിയുന്നു. എന്നാല്‍ കൊലപതാകത്തിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ ഉള്‍പ്പെട്ടവരേയും കൃത്യത്തിന് പല രീതിയിലും സഹായിച്ചവരേയും രക്ഷപ്പെടുത്താന്‍ ഭരണതലത്തിലും പാര്‍ട്ടിതലത്തിലും ഇടപെടലുകള്‍ നടന്നതായി പറയപ്പെടുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികളെ പിടികൂടുന്നത് വൈകിയത്. അതിനാല്‍ത്തന്നെയാണ് മറ്റ് പ്രതികളുടെ അറസ്റ്റും നീളുന്നതെന്നാണ് സൂചന. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഏതാനും ചിലരെ മാത്രം പ്രതികളാക്കി അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായും അറിയുന്നു.
ഷമേജിനെ കൊലപ്പെടുത്തിയ ദിവസം തന്നെ പള്ളൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ ദിവസങ്ങള്‍ക്ക് മുമ്പേ പുതുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം നേതൃത്വത്തിന്റെ രാഷ്ര്ടീയ ഇടപെടല്‍ മൂലം ഷമേജ് വധക്കേസില്‍ അറസ്റ്റ് പോലീസ് വൈകിപ്പിക്കുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുന്നതിനിടയിലാണ് തലശേരി സിഐ കെ.ഇ.പ്രേമചന്ദ്രനും സംഘവും കഴിഞ്ഞ ദിവസം മൂന്ന് പ്രതികളെ പിടികൂടിയത്. ഷമേജിനെ കൊലപ്പെടുത്താന്‍ ഷിബിനും ലിജിനും മാഹി വഴി ന്യൂമാഹിയിലെത്തി. വഴിയില്‍ പലരെയും തടഞ്ഞു ഭീഷണിപ്പെടുത്താനും അക്രമിക്കാനും ശ്രമിച്ചു. അവിടെയെത്തി ഷാജിയുമായി ആലോചിച്ച് ആയുധങ്ങള്‍ സൂക്ഷിക്കുന്നിടത്ത് നിന്ന് ഷാജി വാള് എടുത്തു കൊണ്ടുവന്നുവെന്നും തുടര്‍ന്ന് ഓട്ടോറിക്ഷയുമായി വരികയായിരുന്ന ഷമേജിനെ സമീപത്തെ പച്ചക്കറിക്കടക്കാരനും മറ്റും ചേര്‍ന്ന് റോഡില്‍ തടഞ്ഞുവെച്ച് കൊടുവാള് കൊണ്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഇറങ്ങിയോടിയ ഷമേജിനെ ലിജിന്‍ ബൈക്കുമായി പിറകെ എത്തി ബൈക്കിടിപ്പിച്ചു വീഴ്ത്തി തലയ്ക്കും ദേഹത്തും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലശ്ശേരി പോലിസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
ചെറുകല്ലായി മലയങ്കര മീത്തല്‍ വീട്ടില്‍ എം.എം. ഷാജി (36), പുതിയപറമ്പത്ത് വീട്ടില്‍ ഷിബിന്‍ രവീന്ദ്രന് (27), പള്ളൂര്‍ നടയന്റവിട ലിജിന്‍ ചന്ദ്രന് (27) എന്നിവരേയാണ് രണ്ട് ദിവസം മുമ്പ് വടകരയിലെ ലോഡ്ജില്‍ വെച്ച് പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: