കോട്ടയം: പത്തനംതിട്ടയില്‍ നിന്ന് ബെംഗളുരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു. അപകടത്തില്‍പ്പെട്ട ബസ്സില്‍ നിന്ന് പുറത്തിറങ്ങിയവരെ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു.
കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത് കെ.കെ. രാജന് (67), മുണ്ടക്കയം പറത്താനം മൂന്നാനപ്പള്ളിയില്‍ സണ്ണി ജോസഫിന്റെ മകന് ജിനുമോന്‍ (28), കൊല്ലം അഞ്ചാലുമൂട് ചിറ്റിലക്കാട്ട് തെക്കേതില്‍ ബൈജു എന്നിവരാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കുണ്ട്.
തമിഴ്നാട്ടിലെ ഡിണ്ടിഗലിന് സമീപം വേദസന്തൂരിലാണ് അപകടം. മഴയെത്തുടര്‍ന്ന് ബസ് തെന്നിമറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടതോടെ ജിനു പുറത്തിറങ്ങിയിരുന്നു. വാഹനത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള ശ്രമത്തിനിടയില്‍ പിന്നില്‍ നിന്ന് വന്ന മറ്റൊരു ബസ് ജിനുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
ജിനു ബെംഗളുരു അഡോബ് സിസ്റ്റംസ് ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറിങ് സീനിയര്‍ എക്സിക്യൂട്ടീവാണ്. ശനിയാഴ്ച വൈകിട്ടാണ് മുണ്ടക്കയത്ത് നിന്ന് ബസ്സില്‍ കയറിയത്. അമ്മ: ആന്‍സി. സഹോദരന് ജിജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: