ലക്നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളിലായി വ്യാജ മദ്യം കഴിച്ച പത്ത് പേര് മരിച്ചു. 16 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യശാലയില്‍ നിന്നും മദ്യം വാങ്ങി കഴിച്ചവരാണ് മരിച്ചതെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.
യു.പിയിലെ കാണ്‍പൂര്‍, ദേഹത് എന്നീ ജില്ലകളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘മാധുരി’ എന്ന മദ്യമാണ് മരിച്ചവര്‍ വാങ്ങി കഴിച്ചതെന്ന് കാണ്‍പൂര്‍ എസ്.പി അഖിലേഷ് കുമാര്‍ അറിയിച്ചു. കാണ്‍പൂരിലെ എല്‍.എല്‍.ആര് ആശുപത്രി, ഉര്‍സല ഹോര്‍സ്മാന്‍ മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഗുരുതരാവസ്ഥയില്‍ 16 പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് മദ്യശാലയുടെ ലൈസന്‍സ് ഹോള്‍ഡറായ ശ്യാം ബാലകിനെതിരെ എക്സൈസ് നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, ദുരന്തബാധിതരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: