ശ്രീനഗര്‍: ജമ്മു കശ്മീരിലെ അര്‍ണിയ മേഖലയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. അര്‍ണിയ കൂടാതെ നിയന്ത്രണരേഖയില്‍ ആര്.എസ്. പുരയിലും പാക് സൈന്യം കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്.സംഭവത്തില്‍ ഒരു യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തിന് അഞ്ച് കി.മീ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിമുതല്‍ തുടങ്ങിയ വെടിവയ്പ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ലഭിച്ച വിവരം.
അര്‍ധരാത്രിയില്‍ സാംബ ജില്ലയിലെ രാംഗാര്‍ഗ് മേഖലയില്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാനും നാലു സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു.
റമദാന് പ്രമാണിച്ച് ജമ്മു കശ്മീരില്‍ സുരക്ഷാസേനകള്‍ നടത്തുന്ന പരിശോധനകള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അതിര്‍ത്തിയിലെ വെടിവെപ്പെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ വര്‍ഷം 700 തവണയാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന് വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. 18 സൈനികരടക്കം 38 പേരെയാണ് പാക് പ്രകോപനത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: