പാലക്കാട്: നിപ്പ വൈറസ് ബാധ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരിഭ്രാന്തി വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി പാലക്കാട്ട് പറഞ്ഞു.
കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് മൂന്നു പേര് മരിച്ചതു നിപ്പാ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലത്തെയും ലോകാരോഗ്യ സംഘടനയെയും വിവരം അറിയിച്ചിട്ടുണ്ട്. പരിഭ്രാന്തി ആവശ്യമില്ല. ബോധവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്കി. ആരോഗ്യ മന്ത്രിയും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും നേരിട്ട് ബോധവല്‍ക്കരണ ക്യാംപിനു നേതൃത്വം നല്‍കും. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചികിത്സയെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ട. സര്‍ക്കാര്‍ സുസജ്ജമായ സംവിധാനമൊരുക്കും. സ്വകാര്യ ആശുപത്രികള്‍ അടക്കം എല്ലാരും ഒന്നിച്ചു നില്‍ക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി. നിപ്പാ വൈറസ് വായുവിലൂടെ പരക്കില്ലെന്നും രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണു പകരുകയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് കിണര്‍വെള്ളത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നു കണ്ടെത്തിയതിനാല്‍ കിണര്‍ മൂടിയെന്നു ശൈലജ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: