ലഖ്നൗ: ’13-എ മാള്‍ അവന്യൂവി’ല്‍ നിന്നും ബിഎസ്പി നേതാവ് മായാവതി ‘9 മാള്‍ അവന്യൂവി’ലേക്ക് താമസം മാറുന്നു. 13-എ മാള്‍ അവന്യൂ സര്‍ക്കാര്‍ വസതിയാണ്, 9 എ മാള്‍ മായാവതിയുടെ സ്വന്തം ബംഗ്ലാവും.മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകള്‍ ഒഴിയണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മായാവതി ബംഗ്ലാവിലേക്ക് താമസം മാറിയത്. 15 കോടിയാണ് താമസം മാറ്റുന്ന ബംഗ്ലാവിന്റെ വില. സര്‍ക്കാര്‍ വസതിക്കടുത്താണ് ബിഎസ്പി ഓഫീസും.
ഗൃഹോപകരണങ്ങള്‍ തന്റെ സ്വന്തം ബംഗ്ലാവിലേക്ക് മാറ്റുവാന്‍ മായാവതി അനുചാരകന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ വസതിക്ക് സമീപം തന്നെയാണ് 71,000 ചതുരശ്ര അടി വ്യാപിച്ച് കിടക്കുന്ന ഈ ബംഗ്ലാവും. 2007-ല്‍ വന്‍ ഭൂരിപക്ഷത്തോടെ മായാവതിയുടെ നേതൃത്വത്തില്‍ ബിഎസ്പി അധികാരത്തില്‍ വന്നിരുന്നു. ഇതിനു ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞ് 2010 ലാണ് മായാവതി ഈ ബംഗ്ലാവ് സ്വന്തമാക്കുന്നത്.
2012ല്‍ തെരഞ്ഞെടുപ്പിനായി മായാവതി കാണിച്ച സ്വത്തുക്കളുടെ കണക്കനുസരിച്ച് 15 കോടിയാണ് 9 മാള്‍ അവന്യു ബംഗ്ലാവിന്റെ വില. ഡല്‍ഹിയിലെ 23,24 എസ് പി മാര്‍ഗ്ഗില്‍ 43,000 ചതുരശ്ര അടി വീതിയുള്ള മറ്റൊരു ഭവനം കൂടി മായാവതിക്ക് സ്വന്തമായുണ്ട്. എസ്റ്റേറ്റ് വകുപ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് മായാവതി ’13 എ മാള്‍ അവന്യൂ’വിലെ സര്‍ക്കാര്‍ വസതി ഒഴിയാന്‍ നിര്‍ബന്ധിതയായത്. മായാവതിയെ കൂടാതെ ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവും, രാജ്നാഥ് സിങും തങ്ങളുടെ സര്‍ക്കാര്‍ വസതികള്‍ ഒഴിയാനുള്ള തിരക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: