പനജി; എട്ടുമാസം മുന്‍പാണ് അവര്‍ ഗോവയില്‍ നിന്ന് പുറപ്പെട്ടത്, ഐഎന്‍എസ് താരിണിയെന്ന, നാവിക സേനയുടെ പായ്ക്കപ്പലില്‍, ആറു വനിതകള്‍ മാത്രമുള്ള നാവിക സേനാ സംഘം കടുത്ത വെല്ലുവിളികള്‍ തരണം ചെയ്ത് ലോകം ചുറ്റി ഇന്നലെ ഗോവയില്‍ മടങ്ങിയെത്തി.
ലഫ്. കമാന്‍ഡര്‍ വര്‍ത്തിക ജോഷിയായിരുന്നു നാവിക സാഗര്‍ പരിക്രമയുടെ നേതാവ്. ലഫ്. കമാന്‍ഡര്‍മാരായ പ്രതിഭ ജംവാള്‍, സ്വാതി പി, ലഫ്റ്റനന്റുമാരായ ഐശ്വര്യ ബൊദ്ദാപതി, എസ്. വിജയാ ദേവി, പായല്‍ ഗുപ്ത തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ആറു പാദങ്ങളിലായി നടന്ന ലോകപരിക്രമത്തില് ഫ്രിമാന്റില്‍( ആസ്ട്രേലിയ)ലിറ്റില്ടണ്( ന്യൂസീലാന്റ്) പോര്‍ട്ട് സ്റ്റാന്‍ലി( ഫോക്ക്ലാന്‍ഡ് ദ്വീപ്) കേപ് ടൗണ്‍( ദക്ഷിണാഫ്രിക്ക) മൗറഷ്യസ് എന്നിവിടങ്ങളില്‍ മാത്രമാണ് സംഘം തീരത്തടുത്തത്.
21600 നോട്ടിക്കല്‍ മൈലാണ് ഇവര്‍ സഞ്ചരിച്ചത്. അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, നാലു ഭൂഖണ്ഡങ്ങള്‍ മറികടന്നു മൂന്നു സമുദ്രങ്ങള്‍ താണ്ടി, മൂന്നു മുനമ്പുകള്‍ കടന്നു, രണ്ടു തവണ ഭൂമധ്യ രേഖ മുറിച്ചുകടന്നു. ഇന്നലെ രാവിലെ മടങ്ങിയെത്തിയ സംഘത്തെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് നാവിക സേനാ മേധാവി സുനില്‍ ലാംബ എന്നിവര്‍ അടക്കമുള്ളവര്‍ സ്വീകരിച്ചു.
ഐഎന്‍എസ് താരിണി
നാവിക സേനയുടെ പ്രത്യേക തരം പായ്ക്കപ്പലാണ് ഐഎന്‍എ താരിണി. 56 അടി നീളമുള്ള ബോട്ട്. ആറ് പായകള്‍. ഗോവയിലെ അക്വേറിയസ് പ്രൈവറ്റ് ഷിപ്പ്യാര്ഡ് നിര്‍മ്മിച്ച് നാവിക സേനക്ക് നല്‍കിയത്.2017 ഫെബ്രുവരിയിലാണ് കമ്മീഷന് ചെയ്തത്. ഏതു ദുര്‍ഘട കാലാവസ്ഥയിലും ഇതില്‍ യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: