നാറാത്ത്: ഉദയാസ്തമന സൂര്യന്റെ ഭംഗിയും പ്രകൃതിസൗന്ദര്യവും ആസ്വദിക്കുവാനും മനസ്സ് നിറഞ്ഞ് മടങ്ങുവാനും ആവോളം കാഴ്ചകളുമായി പുല്ലൂപ്പിക്കടവ് സഞ്ചാരികളെ മാടിവിളിക്കുന്നു. ജലസമൃദ്ധിയുടെ കുളിരുന്ന കാഴ്ചകള്‍ കാണുവാനായി പുല്ലൂപ്പിക്കടവിലേക്ക് നിത്യേന എത്തുന്നവര്‍ ഏറെയാണ്.
നാറാത്ത് പഞ്ചായത്തിന്റെയും കണ്ണൂര്‍ കോര്‍പ്പറേഷന്റെയും അതിര്‍ത്തിപ്രദേശമായ പുല്ലൂപ്പിക്കടവ് കണ്ണൂരിന്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് പതിയെ ചേക്കേറുകയാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മിക്കാനായി മണ്ണെടുത്തപ്പോള്‍ രൂപപ്പെട്ട തുരുത്തും വൈവിധ്യമാര്‍ന്ന കല്വനവും എല്ലാം രൂപപ്പെടുത്തിയെടുത്ത ആവാസ വ്യവസ്ഥയാണ് പുല്ലൂപ്പിക്കടവിനെ വേറിട്ടു നിര്‍ത്തുന്നത്. കണ്ടല്‍ക്കാടുകള്‍ അപൂര്‍വമായി മാറുന്ന ഈ കാലത്ത് കണ്ടല്‍ക്കാടുകളാല്‍ വരവേല്‍പ്പ് നടത്തി പുല്ലൂപ്പിക്കടവ് പുഴ ആകര്‍ഷണം നടത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ നീര്കാക്കളുടെയും മത്സ്യസമ്പത്തിന്റേയും പ്രദേശം കൂടിയാണ് ഇവിടം. തണ്ണീര്‍ത്തട പ്രദേശങ്ങളില്‍ ഒന്നായിമാറിയ ഇവിടെ 66 ഇനം ദേശാടനപ്പക്ഷികള്‍ ഉള്‍പ്പെടെ 234 ഇനം പക്ഷികളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പുഴയെ ഇഷ്ടപ്പെടുന്നവര്‍ക്ക് പുല്ലൂപ്പിക്കടവിലെത്തിയാല് നിരാശരാകേണ്ടി വരില്ല.
നിരവധി ഇഴജന്തുക്കളുടെയും ചെറുമീനുകളുടെയും ചെമ്മീനിന്റെയും വളര്‍ച്ചയെ ഏറെ സഹായിക്കുന്ന ഒരു മികച്ച ആവാസ വ്യവസ്ഥയാക്കാന്‍ കഴിയുന്ന കല്വനത്തിന്റെ ശേഖരമാണ് ഇവിടെയുള്ളത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പച്ച ഞണ്ട് പോലെയുള്ള മത്സ്യങ്ങള്‍ ധാരാളം പുല്ലൂപ്പിക്കടവിലുണ്ട്. അവക്കു വേണ്ടി നിരവധി പേര് ഇവിടെ അന്വേഷിച്ച് വരാറുമുണ്ട്. വലിപ്പമേറിയ കക്കകള്‍ക്കും ധാരാളം ആവശ്യക്കാരുണ്ട്.
2016 ല്‍ ജനുവരിയില്‍ പുല്ലൂപ്പിപ്പാലം വന്നതോടെ പുതിയതെരു കണ്ണാടിപറമ്പ് വാരംകടവ് പ്രദേശത്തുകൂടിയുള്ള നിരവധി യാത്രക്കാരുടെ സഞ്ചാരമാര്‍ഗമായി പുല്ലൂപ്പികടവ് മാറിയിട്ടുണ്ട് പറശ്ശിനി വഴി വരുന്നവര്‍ക്കും കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ മട്ടന്നൂര്‍ വഴി വരുന്നവര്‍ക്കും ഈ പ്രദേശത്തുകൂടി എളുപ്പത്തില്‍ കടന്നു പോകാവുന്നതാണ്. പാലത്തിന്റെ ഇരുവശത്തും റോഡിനിരുവശത്തും വിളക്ക് മരങ്ങളും ചെറിയ ഇരിപ്പിടങ്ങളും കൂടി വെച്ചാല്‍ പ്രകൃതിക്ക് ദോഷമല്ലാത്ത രീതിയില്‍ ടൂറിസം വികസനത്തിന് സാധ്യതയുള്ളൊരു പ്രദേശമാണ് പുല്ലൂപ്പിക്കടവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: