കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി കോളനി നിവാസികളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള അലൈന്മെന്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 25 ദിവസമായി നടത്തി വരുന്ന കോളനി നിവാസികളുടെ കുടില്‍കെട്ടി സമരം ശക്തമാക്കുന്നു. സംസ്ഥാന ദളിത് പട്ടികജാതി വര്‍ഗ പരിസ്ഥിതി പൗരവകാശ സംഘടനകളുടെ കൂട്ടായ്മയില്‍ ഇന്ന് കാലത്ത് 11ന് അലൈന്മെന്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരം വി.എം.സുധീരന് ഉദ്ഘാടനം ചെയ്യും.
അശാസ്ത്രീയ ദേശീയപാത അലൈന്മെന്റ് നിര്‍ണയത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി തുരുത്തിയില്‍ 21 പട്ടികജാതി കുടുംബങ്ങളും നാല് ഒബിസി കുടുംബങ്ങളും ഉള്‍പ്പെടെ 25 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. ആദ്യ ഒന്നും രണ്ടും അലൈന്മെന്റില് പ്രസ്തുത കോളനി ഉള്‍പ്പെട്ടിരുന്നില്ല. പല കാരണങ്ങള്‍ പറഞ്ഞ് ആദ്യ അലൈന്മെന്റുകള് മാറ്റാന്‍ തയ്യാറായ അധികാരികള്‍ മൂന്നാമതായി തീര്‍ത്തും അശാസ്ത്രീയവും ജനാധിപത്യവിരുദ്ധമായും കോളനി വഴിയുള്ള അലൈന്റ്മെന്റുകള് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് കോളനി നിവാസികളുടെ എതിര്‍പ്പിനെ പൂര്‍ണമായും അവഗണിച്ച് സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ആദ്യ രണ്ട് അലൈന്മെന്റും ചില വിഐപികളുടെ ഇടപെടലുകളുടെ സമ്മര്‍ദ്ദം കൊണ്ടാണ് മാറ്റിയതെന്ന് വിവരവകാശ രേഖയിലൂടെ വ്യക്തമായിട്ടുണ്ടെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.നാരായണന്, ശ്രീരാമന് കൊയ്യോന്‍, കെ.നിഷില്‍ കുമാര്‍, പത്മനാഭന് മൊറാഴ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: