ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖമഹോത്സവം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നെയ്യമൃത് വ്രതക്കാര്‍ കലശംകുളിച്ച് തന്താങ്ങളുടെ മഠങ്ങളില്ക്കയറി കഠിനവ്രതം ആരംഭിച്ചു. ഇരിട്ടി മേഖലയിലെ കീഴൂര്‍ എടവയില്‍ പെടുന്ന മഠങ്ങളായ കീഴൂര്‍ മഹാദേവക്ഷേത്രം, തില്ലങ്കേരി, പുന്നാട് കുഴുമ്പില്‍, ചാവശ്ശേരി, വട്ടക്കയം, ആറളം എടവയില്പ്പെട്ട ആറളം, പാല, മുഴക്കുന്ന്, പായം എന്നിവിടങ്ങളിലെ മഠങ്ങളിളെല്ലാം വ്രതക്കാര്‍ കലശം കുളിച്ച് മഠത്തില്‍ കയറി കഠിനവ്രതം ആരംഭിച്ചു.
മേടത്തിലെ വിശാഖം നാളില്‍ കൊട്ടിയൂരില്‍ നടക്കുന്ന പ്രക്കൂഴം മുതലാണ് നെയ്യമൃതുകാര്‍ വ്രതം ആരംഭിക്കുന്നത്. ഭരണിനാള്‍ തൊട്ട് വേറെവെപ്പ് തുടങ്ങും. ഇതിന് തുടര്‍ച്ചയായാണ് കഠിനവ്രതം ആരംഭിച്ചത്. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കഠിനവ്രതത്തിന് ശേഷം കാല്‍നടയായി വ്രതക്കാര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടും.
ഇരിട്ടി മഹാദേവക്ഷേത്രത്തില്‍ കാരണവര്‍ പി.ആര്.ഉണ്ണിക്കൃഷ്ണന് നമ്പ്യാരുടെ നേതൃത്വത്തില്‍ 28 പേരാണ് ഇക്കുറി കലശംകുളിച്ച് മഠത്തില്‍ കയറിയത്. ക്ഷേത്രം മഠത്തിനോട് ചേര്‍ന്ന ബാവലിപ്പുഴക്കടവില് നടന്ന കലശംകുളിക്ക് മേല്‍ശാന്തി കുഞ്ഞികൃഷ്ണന് നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. മഠത്തിലെ ഏഴു ദിവസത്തെ കഠിനവ്രതത്തിന് ശേഷം 27 ന് പുലര്‍ച്ചെ ഇവര്‍ നെയ്യമൃതുമായി കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് കാല്‍നടയായി പുറപ്പെടും. 27 ന് രാത്രിയാണ് അക്കരെകൊട്ടിയൂരിലെ സ്വയംഭൂവില്‍ നെയ്യാട്ടം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: