ഈ പയ്യനെക്കൊണ്ടു തോറ്റു. ചുമ്മാതല്ല സാക്ഷാല്‍ വി എസ് അച്ചുതാനന്ദന് ഈ കക്ഷിയെ അമൂല്‍ ബേബി എന്നു വിളിച്ചത്. കുട്ടികള്‍ക്ക് കളിപ്പാട്ടം കിട്ടിയതുപോലെയാണ് മൂപ്പര്‍ക്ക് രാഷ്ട്രീയം. നല്ലൊരു ഖദര്‍ കുപ്പായവും അത്യാവശ്യത്തിനൊരു ഗാന്ധിത്തൊപ്പിയുമുണ്ടെങ്കില്‍ ആര്‍ക്കും കോണ്‍ഗസ്സുകാരനാകാമെന്ന നിലവന്നിട്ട് കാലം കുറച്ചായി. ഇന്നിപ്പോള്‍ യോഗ്യതാ മാനദണ്ഡത്തില്‍ പുതിയൊരു അഡീഷന്‍ കൂടി വന്നു: അല്പസ്വല്പം വിവരക്കേടുകൂടിയാവാം. അത്രയുമായാല്‍ കോണ്ഗ്രസ്സുകാരന് മാത്രമല്ല, അതിന്റെ നേതാവുമാകാം. അങ്ങനെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി.
ആത്മഹത്യ കുട്ടിക്കളിയല്ല. പക്ഷെ, രാഹുല്‍ അത്തരം കുട്ടിക്കളിയൊക്കെ കളിക്കും. വലിയവനെ തോല്പിക്കാന് പറ്റിയില്ലെങ്കില്‍ തോറ്റവന് മുന്നില്‍ ചെന്ന് വീണ്ടും തോല്‍ക്കും. പിന്നെ അവനെ തോളിലേറ്റി നിര്‍ത്തി തലപ്പൊക്കം കൂടിയതായി കാണിക്കും. തോറ്റവന് മുന്നില്‍ കീഴടങ്ങുന്നത് ആത്മഹത്യതന്നെയല്ലേ? സ്വയം പുകഴ്ത്തുന്നത് ആത്മഹത്യയ്ക്കു തുല്യമാണെന്ന് മഹാഭാരതത്തില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് അതും ചെയ്തു. നേതാവ് ചെയ്താല്‍ പ്രസ്ഥാനത്തിനും ബാധകമാണല്ലോ. അങ്ങനെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് കുറെ പരേതാത്മാക്കളുടെ സംഘമായി.
രാജ്യത്തിന്റെ ചരിത്രം അറിയില്ലെന്നതു പോട്ടെ. സ്വന്തം കുടുംബചരിത്രവും ഈ ആത്മാവ് പയ്യന് തീരെ അറിയില്ലെന്ന് വ്യക്തം. അതല്ലെങ്കില്‍, രാജ്യത്തേക്കാള്‍ വലുതാണോ പ്രധാനമന്ത്രിപദം എന്നു മോദിജിയോട് ചോദിക്കില്ലായിരുന്നു. അങ്ങനെ ധരിച്ചു വച്ചിരുന്ന ഒരു പ്രധാനമന്ത്രി പണ്ടു നമുക്കുണ്ടായിരുന്നു. അത് രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയായിരുന്നു- ഇന്ദിരാഗാന്ധി. സ്വയം പറയാതെ അത് മറ്റുള്ളവരെക്കൊണ്ട് അവര്‍ പറയിച്ചു: ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര.
കര്‍ണാടകയിലെ കുതിരക്കച്ചവടത്തേക്കുറിച്ച് ധാര്‍മിക രോഷം കൊള്ളുന്ന രാഹുലിനെ ചില കാര്യങ്ങള്‍കൂടി ഓര്‍മിപ്പിക്കട്ടെ. 1983-84 കാലം. കേന്ദ്രത്തില്‍ ഇന്ദിരയുടെ ഭരണം. അന്ന് ആന്ധ്രയില്‍ എന്‍.ടി. രാമറാവു എന്നൊരു മുഖ്യമന്ത്രിയുണ്ടായിരുന്നു. തെലുങ്കരുടെ ആത്മാഭിമാനം ഉയര്‍ത്താനാണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയത്. അതിന് കാരണക്കാരനായത് രാഹുലിന്റെ അച്ഛന് രാജീവ് ഗാന്ധി. രാജീവ് അന്ന് എംപി മാത്രമായിരുന്നു. പക്ഷെ, പ്രധാനമന്ത്രിയുടെ മകനും അതുവഴി കോണ്‍ഗ്രസ്സുകാര്‍ക്ക് യുവരാജാവുമായിരുന്നു. ആ നെഗളിപ്പില്‍ രാജീവ്, അന്നത്തെ ആന്ധ്രാ മുഖ്യമന്ത്രി ടി. അഞ്ജയ്യയെ പരസ്യമായി ശാസിച്ചു. അതും ഹൈദ്രാബാദ് വിമാനത്താവളത്തില്‍ വച്ച്. അടിമത്തം രക്തത്തിലലിഞ്ഞ അഞ്ജയ്യയ്ക്കോ കോണ്ഗ്രസ്സുകാര്ക്കോ അതു വലിയ കാര്യമായിരുന്നില്ല. പക്ഷേ, രാമറാവു എന്ന എന്‍ടിആറിന് അത് കൊണ്ടു. കാരണം, അദ്ദേഹം അഭിമാനമുള്ള തെലുങ്കുപുത്രനായിരുന്നു. തെലുങ്കിന്റെ ആത്മാഭിമാനം എന്ന മുദ്രാവാക്യവുമായി അദ്ദേഹം രംഗത്തിറങ്ങി. അതൊരു ജനകീയ മുന്നേറ്റമായി, പ്രസ്ഥാനമായി, തെലുങ്ക് ദേശം എന്ന രാഷ്ട്രീയപ്പാര്‍ട്ടിയായി, ഭരണ കക്ഷിയായി, എന്‍ടിആര്‍ മുഖ്യമന്ത്രിയുമായി.
ഇന്ദിരയ്ക്കു സഹിച്ചില്ല. എങ്ങനെയും താഴെയിറക്കാനായി, കാലുമാറ്റക്കാരുടെ വിലാസ ഭൂമിയായ ഹരിയാനയില്‍ നിന്നു രാം ലാല്‍ എന്ന ചാക്ക് വിദഗ്ധനെ ഗവര്‍ണറായി ആന്ധ്രയിലേയ്ക്കയച്ചു. അവസരം പാര്‍ത്ത് രാംലാല്‍ പമ്മിയിരുന്നു. അതിനിടെയാണു മുഖ്യമന്ത്രി രാമറാവുവിന് ഹൃദയ ശസ്ത്രക്രിയ വന്നുപെട്ടത്. ആ രോഗം രാംലാല്‍ ശരിക്ക് മുതലെടുത്തു. തെലുങ്ക് ദേശത്തില്‍ നിന്ന് എന്‍. ഭാസ്കര്‍ റാവുവിനെയും ഒപ്പം ഒരു സംഘം എംഎല്‍എമാരേയും ചാക്കിലാക്കി. രാമറാവുവിന് രംഗത്തിറങ്ങാന്‍ പറ്റില്ലെന്ന് ഉറപ്പാണല്ലോ. ഇവര്‍ കൂറുമാറിയതിന് പിന്നാലെ ഗവര്‍ണര്‍ മന്ത്രിസഭ പിരിച്ചുവിട്ടു. ഭാസ്കര്‍ റാവുവിനെ മുഖ്യമന്ത്രിയായി അവരോധിച്ചു. ശസ്ത്രക്രിയ കഴിഞ്ഞു ചികില്‍സയിലായിരുന്ന രാമറാവു ആശുപത്രി കിടക്കയില്‍ കിടന്നു തറപ്പിച്ച് പറഞ്ഞു, തനിക്ക് ഭൂരിപക്ഷമുണ്ടെന്നും അതു സഭയില്‍ തെളിയിച്ചു തരാം എന്നും. ബിജെപിയും ജനതാപാര്‍ട്ടിയും അടക്കമുള്ള കക്ഷികള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുകയും ചെയ്തു. പക്ഷെ, ഗവര്‍ണര്‍ വഴങ്ങിയില്ല. നിയമസഭ വിളിക്കാനും തയ്യാറായില്ല.
ഗത്യന്തരമില്ലാതെ രാമറാവു, പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ എംഎല്‍എമാരുമായി ദല്‍ഹിക്ക് പോയി. തലയെണ്ണല്‍ തന്റെ ജോലിയല്ലെന്നായി ഇന്ദിരാഗാന്ധി. രാഷ്ട്രപതിയെക്കണ്ടു. അദ്ദേഹം ഇതേ കാര്യം അല്പം മയത്തില്‍ പറഞ്ഞു. തിരിച്ചു പോന്ന സംഘത്തെ, അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ ബാംഗ്ളൂരിലേയ്ക്കു കൊണ്ടു പോയി സുരക്ഷിതമായി പാര്‍പ്പിച്ചു. എംഎല്‍എമാരെ ഒളിച്ചുവയ്ക്കുന്ന ഏര്‍പ്പാട് അന്ന് തുടങ്ങി. ഗവര്‍ണറും ഭാസ്കര്‍ റാവുവും പതിനെട്ട് അടവും പയറ്റിയിട്ടും രക്ഷപ്പെട്ടില്ല. കളി കൈവിട്ടെന്നു ബോധ്യമായപ്പോള്‍ ഇന്ദിര കളം മാറ്റിച്ചവിട്ടി. എല്ലാ പഴിയും ഗവര്‍ണറുടെ തലയില്‍ വച്ചു. ഗവര്‍ണറെ പിന്‍വലിക്കുകയും ചെയ്തു. പകരം വന്ന ശങ്കര്‍ദയാല്‍ ശര്‍മ മാന്യനായിരുന്നു. അദ്ദേഹം ഇടപെട്ട് നിയമസഭ വിളിപ്പിച്ചു. രാമറാവുവിന്റെ തെലുങ്ക് ദേശം ഒറ്റയ്ക്കു തന്നെ ഭൂരിപക്ഷം നേടി ഭരണത്തില്‍ തിരിച്ചുവന്നു. നിര്‍ണായക ഘട്ടത്തില്‍ കൂടെനിന്ന ബിജെപി, ജനതാ തുടങ്ങിയ കക്ഷികളെ രാമറാവു അന്നു മന്ത്രി സഭയിലേയ്ക്ക് ക്ഷണിച്ചു. പക്ഷെ, അവര്‍ സ്നേഹപൂര്‍വം നിരസിച്ചു.
വേയ്ക്കുമ്പോള്‍ തള്ളരുത് എന്ന് നാട്ടിന്‍പുറത്തൊരു ചൊല്ലുണ്ട്. അതു മാന്യന്മാരുടെ കാര്യം. പക്ഷെ, കോണ്‍ഗ്രസ് തള്ളി. അത് കുഴിയുടെയോ കൊക്കയുടേയോ വക്കില്‍ വച്ചായാലും അവര്‍ തള്ളും. അതാണ് ആന്ധ്രയില്‍ കണ്ടത്. അസുഖം മുതലെടുത്തു പാര്‍ട്ടി വളര്‍ത്തുന്ന കളി കോണ്‍ഗ്രസ് കളിച്ചത് അവിടെ മാത്രമല്ല. റായ്ബറേലിയില്‍ തോറ്റ ഇന്ദരാഗാന്ധിയെ ലോകസഭയിലെത്തിക്കാന്‍ കര്‍ണാടകയിലെ ചിക്മംഗളൂരില്‍ പോരു നടന്നപ്പോള്‍ ആ നാടകത്തിന്റെ പിന്നണിയിലെ പൊന്നാനിപ്പാട്ടുകാരന്‍ അവിടത്തെ മുന്‍ മുഖ്യമന്ത്രി ദേവരാജ് അരശ് ആയിരുന്നു. കാര്യം നേടിയാല്‍ പുറംകാല് കൊണ്ടു തട്ടിയെറിയുന്ന ശൈലി ഇന്ദിര അവിടെയും പുറത്തെടുത്തു. കടപ്പാട് പിന്നീട് ബാധ്യതയാകാതിരിക്കാന്‍ അരശിനെ ഒതുക്കി. പിന്നെ പുറത്താക്കി. അതും അസുഖത്തിന്റെ മറപിടിച്ചുതന്നെ. പുറത്താക്കലിനെക്കുറിച്ച് അരശ് പ്രതികരിച്ചതും കര്‍ണാടക കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതും രോഗ ശയ്യയില്‍ കിടന്നായിരുന്നു.
ആന്ധ്രയില്‍ കൈ പൊള്ളിയപ്പോള്‍ മുഖം രക്ഷിക്കാനായി ഇന്ദിര ഇറക്കുമതി ചെയ്ത മാന്യനായ ഗവര്‍ണര്‍ ശങ്കര്‍ദയാല്‍ ശര്‍മ പിന്നീട് ഉപരാഷ്ട്രപതിയായി, രാഷ്ട്രപതിയുമായി. അദ്ദേഹമാണ്, ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അടല്‍ ബിഹാരി വാജ്പേയിയെ ക്ഷണിച്ചത്. 13 ദിവസത്തിന് ശേഷം ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ വാജ്പേയി മാന്യമായി രാജിവയ്ക്കുകയും ചെയ്തു. ഇത്രയുമൊക്കെത്തന്നെയേ ഇത്തവണ കര്‍ണാകടയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയായ യദ്യൂരപ്പയും ചെയ്തുള്ളു. യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെങ്കില്‍ വിവരവും വിവേചന ബുദ്ധിയും വേണം. അതുണ്ടാവണമെങ്കില്‍ പക്വത വേണം. കോണ്‍ഗ്രസ് പ്രസിഡന്റിന് ഇതു രണ്ടുമില്ലല്ലോ.
ഗുണപാഠം: വിലപിടിപ്പുള്ള സാധനങ്ങള്‍ കുട്ടികള്‍ക്കു കളിക്കാന്‍ കൊടുക്കരുത്. എടുത്തു കളിച്ചാല്‍ തിരിച്ചു വാങ്ങി വയ്ക്കണം. അതു മുതിര്‍ന്നവരുടെ ഉത്തരവാദിത്തമാണ്.
കെ. എന്‍. ആര്. നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: