കോഴിക്കോട്: അവസാനമായി അമ്മയുടെ മുഖംപോലും കാണാന്‍ കഴിയാതെ രണ്ട് പിഞ്ചോമനകള്‍. അഞ്ച് വയസ്സുകാരന് റിതുലും രണ്ട് വയസുകാരന് സിദ്ധാര്‍ത്ഥും അമ്മയെ കാത്തിരിക്കുകയാണ് ഇപ്പോഴും. എന്നാല്‍ കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ അമ്മയുടെ മൃതദേഹം മണിക്കൂറുകള്‍ക്ക് മുമ്പേ കത്തിയമര്‍ന്നിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നിപ വൈറസ് ബാധയേറ്റ് ചെമ്പനോട സ്വദേശിനി ലിനി (28) മരണത്തിന് കീഴടങ്ങിയത്.
മാരക വൈറസ് ബാധയേറ്റ് മരിച്ച പന്തിരിക്കരയിലെ സഹോദരങ്ങളായ യുവാക്കളെ ചികിത്സിച്ചവരില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനിയുമുണ്ടായിരുന്നു. രോഗത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ് അവരെ ബോധവല്‍ക്കരിക്കാന്‍ ആരോഗ്യവകുപ്പിലും ആളുണ്ടായില്ല. ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്ക് ബലിയാടായത് ജീവിച്ച് കൊതിതീരാത്ത ഒരു യുവതി; അനാഥരായത് രണ്ട് പിഞ്ചോമനകളും.
ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെണ്മക്കളില് രണ്ടാമത്തെയാളാണ് ലിനി. ബഹ്റിനില്‍ ആയിരുന്ന ഭര്‍ത്താവ് വടകര പുത്തൂര്‍ സ്വദേശി സജീഷ് രോഗവിവരമറിഞ്ഞാണ് നാട്ടിലെത്തിയത്. ഭര്‍ത്താവിനും അടുത്ത ബന്ധുക്കള്‍ക്കും മാത്രമേ ലിനിയെ അവസാനമായി ദൂരെ നിന്ന് കാണാന്‍ കഴിഞ്ഞുള്ളൂ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അമ്മ രാധയും സഹോദരിയും കൂടെയുണ്ടായിരുന്നു. വെന്റിലേറ്ററിലായിരുന്നതിനാല്‍ അടുത്തുപോകാനോ പരിചരിക്കാനോ കഴിയാഞ്ഞതിലെ ദുഃഖമാണിവര്ക്ക്.
നിപ വൈറസിന്റെ ഭീകരത ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ ലിനിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ലിനിയുടെ വേര്‍പാട് നഴ്സസ് സമൂഹത്തിനിടയില്‍ കടുത്ത വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ആയിരങ്ങളാണ് ലിനിക്ക് അശ്രുപൂജ അര്‍പ്പിച്ച് ദുഃഖത്തില്‍ പങ്കുചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: