ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നതായി ബിജെപി അദ്ധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ.വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വിവിപാറ്റ് മെഷീനുകളുടെ പെട്ടികള്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെയാണ് ആരോപണമുന്നയിച്ച് യെദ്യൂരപ്പ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
‘കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് സുതാര്യവും സ്വതന്ത്രവുമായാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഇപ്പോഴത്തെ സംഭവം. തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്,’ യെദ്യൂരപ്പ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്തിന് നല്കിയ കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസും തമ്മില്‍ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ പലരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആജഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിച്ചത്. പല മണ്ഡലങ്ങളിലും പണവും കായികബലവും മദ്യവുമൊക്കെയാണ് എതിരാളികളെ നേരിടുന്നതിന് അവര്‍ ഉപയോഗിച്ചത്’. എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മൗനസമ്മതം നല്‍കുകയായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെന്നും യെദ്യൂരപ്പ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: