അഞ്ച് വര്‍ഷം കാലാവധിയുള്ള ഒരു സര്‍ക്കാരിന്റെ രണ്ട് വര്‍ഷം നിസാരകാലയളവല്ല. പിണറായി വിജയന് നയിക്കുന്ന ഇടത് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. വലിയ ആഘോഷമാണ് കേരളത്തില്‍ നടക്കുന്നത്. വാര്‍ഷികാഘോഷം കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. സാധാരണ നിലയ്ക്ക് വാര്‍ഷികത്തിന് ജനോപകാരപ്രദമായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. അല്ലെങ്കില്‍ പ്രഖ്യാപനം നടത്തും എന്നാല്‍ ഇടത് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തത് ഇ.കെ. നായനാര്‍ അക്കാദമിയാണ്. അതൊരു പ്രതീകമാണ്. തൊഴിലാളി പാര്‍ട്ടിയുടെ തൊഴിലാളി ദ്രോഹത്തിന്റെ നേര്‍ക്കാഴ്ച. ഒരു സ്ഥാപനത്തെ ഇല്ലാതാക്കിയതിന്റെ സ്മാരകം.
കണ്ണൂര്‍ കന്റോണ്മെന്റില് പ്രസിദ്ധമായ പച്ചാമ്പലത്തിനടുത്ത് ബര്‍ണശേരിയില്‍ പ്രസിദ്ധമായ സ്ഥാപനമുണ്ടായിരുന്നു. തിരുവേപ്പതി മില്‍. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഇത്. 3.75 ഏക്കറില്‍ പരന്നു കിടന്ന ഈ സ്ഥാപനം കൈത്തറിയുടെ ഈറ്റില്ലമായ കണ്ണൂരിന്റെ അനുഗ്രഹമായിരുന്നു. മില്ലിലെ താളാത്മകമായ യന്ത്രങ്ങളുടെ ശബ്ദം പയ്യാമ്പലം കടപ്പുറത്ത് അലയടിച്ചിരുന്ന തിരമാലകളേക്കാള്‍ ആകര്‍ഷകമായിരുന്നു. ആ തിരുവോപ്പതി മില്ലില്‍ വിപ്ലവം മൂത്തപ്പോള്‍ മുദ്രാവാക്യം വിളി ഉയര്‍ന്നു. മുഷ്ടി ചുരുട്ടല് നിത്യസംഭവമായി. ഒടുക്കം മില്‍ അടച്ചിടുന്നതിലേക്കെത്തി. അത് പിന്നെ തുറക്കുമെന്ന പ്രതീക്ഷപോലും അസ്തമിച്ചു. മറ്റൊരു തൊഴിലും അറിയാത്തവര്‍, ജീവിക്കാന്‍ വകയില്ലാത്തവര്‍, പലരും ആത്മഹത്യയിലേക്ക് നീങ്ങി. ‘ബെടക്കാക്കി തനിക്കാക്കുക’ എന്ന തന്ത്രമുണ്ടല്ലോ. സിപിഎം അവിടെ അതങ്ങ് പ്രയോഗിച്ചു.
തിരുവേപ്പതി മില്ലിന്റെ സ്ഥലം ചുളുവിലക്ക് സിപിഎം തട്ടിയെടുത്ത് ഒരു ട്രസ്റ്റ് ഉണ്ടാക്കി. 2011ല്‍ ഇ.കെ. നായനാര്‍ അക്കാദമിക്ക് തറക്കല്ലിട്ടു. ഈ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പിണറായി വിജയന് അത് തുറക്കുകയും ചെയ്തു. അതൊരു ടെക്സ്്റ്റൈല്‍ മില്ലായിരുന്നെങ്കില്‍ സഖാക്കള്‍ക്കെങ്കിലും കുറെ പേര്‍ക്ക് ജോലി കിട്ടിയേനെ. പകരം മ്യൂസിയം, സമ്മേളന ഹാള്‍, ഗസ്റ്റ് ഹൗസ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സമുച്ചയമാക്കി.
കമ്യൂണിസത്തെ അറിയാനും പഠിപ്പിക്കാനുമുള്ള വേദിയായി ഇത് മാറുമത്രെ. ശരിയാണ് കമ്യൂണിസത്തെ അറിയാന്‍ മ്യൂസിയത്തെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു. ഒരു കാലത്ത് രാജ്യമാകെ പടര്‍ന്ന് പന്തലിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തുരുമ്പെടുത്തു. ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടായിരുന്ന ബംഗാളിലെ സ്ഥിതി അറിയാമല്ലോ. 35 വര്‍ഷം സംസ്ഥാനം ഭരിച്ച സിപിഎം ഇന്ന് രണ്ടാം സ്ഥാനത്തുപോലുമില്ല. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ അട്ടിമറിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. അവരാണിന്ന് സംസ്ഥാന ഭരണത്തില്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്രിക നല്കാന് ചെന്ന തൃണമൂല്‍ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളെ അടിച്ചോടിച്ച് കൃത്രിമ വിജയം നേടി.
മത്സരം നടന്ന വാര്‍ഡുകളില്‍ ഒന്നാമതെത്താന്‍ അവര്‍ കണ്ട മാര്‍ഗ്ഗം വോട്ടര്‍മാരെ അടിച്ചോടിക്കുകയാണ്. പതിമൂന്നോളം പേരെ തല്ലിക്കൊന്നു. ചിലരെ വെടിവച്ചുകൊന്നു. വിജയിച്ചവരില്‍ ഭൂരിപക്ഷം തൃണമൂല്‍ തന്നെ. രണ്ടാം സ്ഥാനം നേടാന്‍ ബിജെപിക്കായി. പലസ്ഥലത്തും സിപിഎംകാരെ രക്ഷിച്ചത് ബിജെപി പ്രവര്‍ത്തകരാണ്. ആ തൃണമൂലിനേയും ഒപ്പമിരുത്തി ബിജെപിയെ നേരിടാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ബിജെപി ഫാസിസ്റ്റാണെന്ന് അലമുറയിടുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്താണാവോ മമതാ ബാനര്‍ജിയുടെ കിരാത വാഴ്ചയെക്കുറിച്ചൊരക്ഷരം മിണ്ടാത്തത്.
ഇതേ യെച്ചൂരിയുടെ പാര്‍ട്ടിയാണ് കേരളത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമെന്ന് പറയുന്നത്. അതിനായി അടുത്ത അവസരം ചെങ്ങന്നൂരിലാണ്. ചെങ്ങന്നൂരിലെ ഓരോ ചലനവും നിരീക്ഷിക്കേണ്ടതാണ്. കഴിഞ്ഞ തവണ 42000 വോട്ടുനേടിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് അനുകൂലമായി മണ്ഡലമാകെ ചലിക്കുന്നു. ബഹുദൂരം മുന്നേറിയ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനം ഇരു മുന്നണികളേയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. മന്ത്രിമാരും എംഎല്‍എമാരും ഇരുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായി അധികാരവും പണവും യഥേഷ്ടം പ്രയോഗിക്കുമ്പോള്‍ ശ്രീധരന്‍പിള്ള നിശബ്ദ പ്രവര്‍ത്തനങ്ങളിലൂടെ അട്ടിമറി ജയത്തിലേക്കടുക്കുകയാണ്. ഇത് മനസ്സിലാക്കിയ മുന്നണികള്‍ തലയില്‍ മുണ്ടിട്ട് സാമുദായിക വോട്ടിനായി കയറി ഇറങ്ങുന്നു. കെ.എം. മാണിയെ കള്ളനാക്കിയ യുഡിഎഫും എല്‍ഡിഎഫും മാണിയുടെ കനിവിനായി പാലായിലേക്ക് ഓടുന്നു.
ചെങ്ങന്നൂരില്‍ ഇടത്-വലത് മുന്നണികളെ ജയിപ്പിച്ചിട്ടുണ്ട്. 1991 മുതല്‍ 2016 വരെ കോണ്‍ഗ്രസ് ജയിച്ചമണ്ഡലമാണിത്. ഒരു സ്ഥാപനത്തെയും സമുദ്ധരിക്കാന്‍ ഈ കക്ഷിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയില്‍ ഒരു വികസനവും നടന്നിട്ടില്ല. റെയില്‍വേയില്‍ മാത്രമാണ് പരിവര്‍ത്തനമുണ്ടായത്. അതും ഒ. രാജഗോപാല്‍ റെയില്‍ മന്ത്രിയായപ്പോള്‍. അടുത്തകാലത്ത് ഇരുപത് കോടി രൂപ കേന്ദ്രം അനുവദിച്ചതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്നത്തെ കേന്ദ്ര സര്‍ക്കാരില്‍ ഏറെ സ്വാധീനമുള്ള ശ്രീധരന്‍പിള്ള ജയിച്ചാല്‍ വന്‍ പരിവര്‍ത്തനം ഉറപ്പാണ്. എന്നിട്ടും മുന്നണി നേതാക്കളുടെ മനോഭാവം ‘എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല’ എന്നാണ്. ചെങ്ങന്നൂര്‍ തുരുമ്പിച്ചാലും ശ്രീധരന്‍പിള്ള ജയിക്കരുതെന്നാണ് അവരുടെ തീരുമാനം. അതിനെ ജനങ്ങള്‍ ഇത്തവണ മറികടക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: