കര്‍ണാടകയില്‍ കോണ്‍ഗ്രസ്സും ജെഡിഎസും ഒന്നിച്ചതോടെ ബിജെപിയുടെ നില പരുങ്ങലിലാവുമെന്ന് പലരും നിരീക്ഷിക്കുന്നു. ഇവര്‍ ഒന്നിച്ചു നിന്നാല്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാം എന്നാണ് പലരുടെയും അഭിപ്രായം. വസ്തുതകള്‍ പരിശോധിക്കാം.
പഴയ മൈസൂര്‍, തീരദേശം, ബെംഗളൂര് സിറ്റി, സെന്‍ട്രല്‍ കര്‍ണാടക, ഹൈദ്രാബാദ് കര്‍ണാടക (ഹൈദരാബാദ് നൈസാമിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങള്‍), മുംബൈ കര്‍ണാടക (പഴയ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍) എന്നിങ്ങനെ ആറു മേഖലകളായാണ് കര്‍ണാടക സംസ്ഥാനം തിരിക്കപ്പെട്ടിട്ടുള്ളത്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് മേഖലകളിലും 2013ലേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഫലം. തീരദേശത്തെ 19 സീറ്റില്‍ 16ലും ബിജെപി ജയിച്ചു. മുംബൈ കര്‍ണാടക മേഖലയിലെ 44 സീറ്റില്‍, 2013ല്‍ ബിജെപിയ്ക്ക് 12 സീറ്റായിരുന്നു. 2018 ആയപ്പോള്‍ 26 ആയി. മധ്യകര്‍ണാടകയിലെ 27ല്‍ 2013 ല്‍ നാല് സീറ്റേ ബിജെപിക്ക് ഉണ്ടായിരുന്നുള്ളു. 2018ല്‍ 21 ആയി.
ബിജെപി ഇനി സ്വാധീനം വര്‍ദ്ധിപ്പിക്കണ്ടത് പഴയ മൈസൂര്‍ മേഖലയിലാണ്. 66 സീറ്റുള്ള ഇവിടെ നേരിയ സ്വാധീനമേ പാര്ട്ടിക്കുള്ളു. ജെഡിഎസും കോണ്‍ഗ്രസ്സും തമ്മിലാണ് ഇവിടെ മുഖ്യമായും മത്സരം നടന്നതും നടക്കുന്നതും. മേഖലയിലെ 66 സീറ്റില്‍ 15 എണ്ണമേ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിലും നേടാനായുള്ളു. 2013ല്‍ എട്ടു സീറ്റായിരുന്നു, ഇരട്ടിച്ചുവെന്ന് പറയാമെന്നുമാത്രം.
ബിജെപിക്ക് മൈസൂര്‍ മേഖല ഭേദിക്കാന്‍ കടുപ്പമാര്‍ന്ന കോട്ടയായി തുടരുന്നു. ഇവിടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ്, നരേന്ദ്ര മോദി തന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നതു ചാമരാജ് നഗറില്‍ നിന്നാക്കിയത്.
വൊക്കലിഗ സമുദായത്തിന്റെ ശക്തികേന്ദ്രമായ ഇവിടമാണ് ജെഡി എസിന്റെ സ്വാധീന മേഖല. അവര്‍ ആകെ ജയിച്ച 37ല്‍ 30 സീറ്റും ഇവിടെ നിന്നായിരുന്നു. ജെഡിഎസ് കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടം നടന്നു പോന്നിരുന്ന ഇവിടെ അവര്‍ ഒന്നാവുമ്പോള്‍ ബിജെപിക്ക് എന്നും അപ്രാപ്യമായിരുന്ന വലിയൊരു പ്രദേശത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അവസരം ഒരുങ്ങുകയാണ്. അതായത്, ബിജെപി കടന്നുകയറുക സ്വാഭാവികമായും കോണ്‍ഗ്രസ് വോട്ട് ബാങ്കുകളിലേക്കാവും. ആത്യന്തികമായി നഷ്ടം സംഭവിക്കുക കോണ്‍ഗ്രസ്സിനാവും.
ബിജെപിക്കെതിരെ ഒന്നിച്ചു നിന്നാല്‍ നേട്ടം എന്ന കോണ്‍ഗ്രസ്-ജെഡിഎസ് കണക്കുകൂട്ടല്‍ ശരിയല്ലെന്നതിന് 2014 ലോകസഭാ തെരഞ്ഞെടുപ്പ് തന്നെ തെളിവ്. രണ്ട് സീറ്റില്‍ മാത്രമാണ് ഒന്നിച്ചു നിന്നാലും അവര്‍ക്ക് അധികമായി മേല്‍ക്കൈ കിട്ടുക. 2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 122 സീറ്റുമായി കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു 2014ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ ബിജെപിയ്ക്ക് 17ഉം കോണ്‍ഗ്രസ്സിന് ഒമ്പതുമായിരുന്നു സീറ്റ്. 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരിക്കെ, ഇപ്പോള്‍, അങ്ങനൊരു അനുകൂല ഘടകവും സഖ്യത്തിനില്ലെന്നതും ഓര്‍ക്കണം.
ഇതിനെല്ലാം പുറമെയാണ് മൂന്നാം സ്ഥാനക്കാരായ സഖ്യകക്ഷിക്ക് മുഖ്യമന്ത്രി പദം നല്കി പ്രീണിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസ്സിനു ദേശീയ തലത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ നഷ്ടപ്പെടുന്ന സ്വാധീനം.
ഒടുവില്‍, കക്ഷത്തില്‍ ഇരുന്നത് പോയി ഉത്തരത്തില്‍ ഇരുന്നത് കിട്ടിയുമില്ല എന്ന അവസ്ഥയാവും കോണ്‍ഗ്രസ്സിന്റേത്!
(മാനേജ്മെന്റ് പ്രൊഫഷണലായ ലേഖകന്‍ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ ബ്ലോഗ് എഴുത്തുകാരനുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: