സഹസ്രാബ്ദങ്ങളായി ഭാരതീയര്‍ ഉച്ചരിക്കുന്ന ഉപചാര പദമാണ് ‘നമസ്കാരം’. അതുപോലെയാണ് ‘നമസ്തേ’ എന്ന പദവും . ഞാന്‍ താങ്കളെ നമിക്കുന്നു എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. നമ്മുടെ പ്രതിരോധ മന്ത്രിയായ നിര്‍മ്മല സീതാരാമന് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ എത്തിയപ്പോള്‍, അതിര്‍ത്തിക്കപ്പുറത്ത് നിന്നിരുന്ന ചൈനീസ് സൈനികനോട് നമസ്തേ പറഞ്ഞു. ആ വാക്കിന്റെ അര്‍ത്ഥം അവര്‍ സൈനികന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം കേരളത്തിലെ ആകാശവാണിയില്‍ ദിവസവും പ്രക്ഷേപണം ചെയ്യുന്ന മലയാള വാര്‍ത്തകളുടെ തുടക്കത്തില്‍ ആകാശവാണി, നമസ്കാരം എന്നു പറയാനാരംഭിച്ചു. മുന്പില്ലാതിരുന്ന ഒന്നാണിത്. വര്‍ഷങ്ങളായി വാര്‍ത്ത വായിച്ചു വരുന്നവരുള്‍പ്പടെ നമസ്കാരം പറഞ്ഞതിന് ശേഷമാണ് ഇപ്പോള്‍ വാര്‍ത്ത അവതരിപ്പിക്കുന്നത്. എന്നാല്‍ അവതാരകരില്‍ ഒരാള്‍ മാത്രം ഇത് ഒഴിവാക്കാറാണ് പതിവ്. എന്തുകൊണ്ടാണാവോ ഇത്? ഇന്ന് പലരും നമസ്കാരവും നമസ്തേയുമൊക്കെ വിട്ട് വിദേശവാക്കുകളാണ് ഉപയോഗിച്ച് കാണുന്നത്. നമുക്ക് ഏറെ അര്‍ത്ഥവത്തായ ഉപചാര വാക്കുകള്‍ ഉള്ളപ്പോള്‍ അവയെ എന്തിന് വിലകുറച്ച് കാണുന്നു?
ലക്ഷ്മണ പ്രഭു, എറണാകുളം
കാണാം കര്‍ണാടകയിലെ ഭരണം
ഏറ്റവും വലിയ കക്ഷിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യമായിട്ടൊന്നുമല്ല. സ്ഥിരഭരണം നിലനില്ക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഗവര്ണറുടേതായിരിക്കുമ്പോള് അദ്ദേഹത്തിന്റെ ഉത്തമവിശ്വാസത്തിലുള്ള ചെയ്തികളെ ചോദ്യം ചെയുന്നത് ജനാധിപത്യ മര്യാദയല്ല. തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കലും മാറ്റിമറിക്കലും കോണ്‍ഗ്രസ്സാണ് കൊണ്ടുവന്നതും നടപ്പാക്കിയതും കാത്തുസൂക്ഷിച്ചതും. 1954ല്‍ അന്നത്തെ മദ്രാസ് സംസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം ഗവര്‍ണര്‍, ഭൂരിപക്ഷമുണ്ടായിരുന്ന യുണൈറ്റഡ് ഫ്രണ്ടിനെ തഴഞ്ഞ് എംഎല്‍എ പോലുമല്ലാതിരുന്ന സി. രാജഗോപാലാചാരിയെ കോണ്‍ഗ്രസ്സിന്റെ മന്ത്രിസഭ രൂപീകരിക്കുവാന്‍ ക്ഷണിച്ചിരുന്നു.
കര്‍ണാടകയില്‍ ഒരു പാര്‍ട്ടി, വോട്ടര്‍മാരുടെ മുമ്പാകെ വച്ച പ്രകടനപത്രിക 36 നിയോജകമണ്ഡലങ്ങളിലെ ഏതാനും വോട്ടര്‍മാര്‍ മാത്രമാണ് അംഗീകരിച്ചത്. അവര്‍ക്ക് സംസ്ഥാനം ഭരിക്കാന്‍ അവസരം ലഭിച്ചത് ഏത് നീതിയുടെ പേരിലായാലും ഭരണസ്ഥിരതയെ ബാധിക്കും. വിശ്വാസവോട്ടെടുപ്പിന് ഗവര്‍ണര്‍ സാവകാശം നല്‍കിയതിനേക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത് എന്തെന്നു കോടതി അന്വേഷിക്കേണ്ടതായിരുന്നു.
ഏതായാലും സംഭവിക്കേണ്ടത് സംഭവിച്ചു. മോരും മുതിരയും പോലുള്ള രണ്ട് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഈ മുന്നണിക്ക് സംസ്ഥാനത്തിനു വേണ്ടി വല്ലതും ചെയ്യാനാവുമോ എന്ന് കാത്തിരുന്ന് കാണാം
ക്യാപ്റ്റന്‍ കെ വേലായുധന്, കണ്ണഞ്ചേരി, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: