പനജി: അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പുതിയ സര്‍ക്കാരിനെ അവരോധിക്കാന്‍ ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്ത ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും പത്രാധിപരുമായ സാവിയോ റോഡ്രിഗ്സ്. ബിഷപ്പിന്റെ ഇടയ ലേഖനം തികച്ചും വര്‍ഗീയമാണ്. ഹിന്ദുശക്തികളെ പരാജയപ്പെടുത്താനാണോ, ഹിന്ദുസ്ഥാനില്‍ ഹിന്ദുക്കള്‍ മോശമാണെന്നാണോ ഇതിനര്‍ഥം? സാവിയോ ചോദിക്കുന്നു. ദല്‍ഹി ബിഷപ്പിന്റെ ഇടയ ലേഖനത്തെ അതിശക്തമായി വിമര്‍ശിക്കുന്ന സാവിയോ ഈ പ്രസ്താവനയെ മാധ്യമങ്ങള്‍ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും ചോദിക്കുന്നു. തന്റെ ഗോവ ക്രോണിക്കിളില്‍ അദ്ദേഹം ശക്തമായ ലേഖനം കുറിച്ചിട്ടുമുണ്ട്.
യേശു പകര്‍ന്നു നല്കിയ പാഠങ്ങള്‍ക്ക് കടകവിരുദ്ധമായ വഴിയിലൂടെയാണ് കത്തോലിക്കാ സഭ പോകുന്നത്. ദല്‍ഹി ബിഷപ്പിന്റെ കത്തില്‍ ഞാന്‍ അങ്ങേയറ്റം നിരാശനും രോഷാകുലനുമാണ്. റോഡ്രിഗ്സിന്റെ കുറിപ്പ് തുടരുന്നു. വര്‍ഗീയത, ഭീകരത, അഴിമതി തുടങ്ങിയവ പല പാര്‍ട്ടികളുടെയും ഭരണത്തിലുണ്ടായിട്ടുണ്ട്. ഇതെല്ലാം ഇപ്പോഴുണ്ടായെന്നാണ് ദല്‍ഹി ബിഷപ്പ് പറയുന്നത്. രാജ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ ചവറ്റുകൊട്ടയില്‍ എറിഞ്ഞ, അത് ചെയ്യാന്‍ തനിക്ക് ജന്മാവകാശമുണ്ടെന്ന് കരുതിയ ഒരു നേതാവ് അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയെപ്പറ്റി അങ്ങയുടെ അഭിപ്രായം ജനങ്ങളോട് പറയണം. അന്ന് കത്തോലിക്കാ സഭ ഇക്കാര്യത്തില്‍ എന്തു നിലപാടാണ് എടുത്തത്? കശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളെ മാനഭംഗപ്പെടുത്തിയപ്പോള്‍, സ്വന്തം നാട്ടില്‍ നിന്ന് അടിച്ചോടിച്ചപ്പോള്‍ സഭ എന്തു നിലപാടാണ് എടുത്തതെന്ന് താങ്കള്പറയണം.
മതത്തിന്റെ പേരില്‍ പലയിടങ്ങളിലും ഹിന്ദുക്കളെ െകാന്നൊടുക്കുന്നതില് സഭയുടെ നിലപാട് എന്താണ്.? കുട്ടികളെ വികാരിമാര്‍ പീഡിപ്പിച്ച നിരവധി കേസുകളാണ് രാജ്യത്ത് ഉണ്ടായത്. അക്കാര്യത്തില്‍ സഭയുടെ നിലപാട് എന്ത്? ഭരണത്തില്‍ എല്ലാ മതങ്ങളെയും ഉള്‍പ്പെടുത്തുന്നതല്ല മതേതരത്വം. ഒരു മതത്തെയും ഉള്‍പ്പെടുത്താതിരിക്കുന്നതാണ് മതേതരത്വം. എന്റെ ഹിന്ദുപാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. യേശുവിന്റെ സന്ദേശം മനസിലാക്കാന്‍ എന്നെ സഹായിച്ചത് ആ പശ്ചാത്തലമാണ്- അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: