ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കത്തയച്ചു.
തെരഞ്ഞെടുപ്പു ഫലം വന്ന രണ്ടു ദിവസങ്ങള്‍ക്കു ശേഷം ബിജാപ്പൂര്‍ ജില്ലയിലെ ഒരു വീട്ടില്‍ നിന്ന് വിവി പാറ്റ് മെഷീനുകള്‍ കണ്ടെത്തിയത് ഇതിന്റെ തെളിവാണെന്ന് യെദ്യൂരപ്പ കത്തില്‍ പറയുന്നു. വോട്ടു ചെയ്തത് ആര്‍ക്കാണെന്നു തിരിച്ചറിയാന്‍ വോട്ടര്‍മാരെ സഹായിക്കുന്ന സംവിധാനമാണ് വിപാറ്റ്.
തെരഞ്ഞെടുപ്പു ഘട്ടത്തില്‍ പലപ്പോഴും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതിന്റെ സൂചനകളുണ്ടായിരുന്നതായി യെദ്യൂരപ്പ തെരഞ്ഞെടുപ്പു കമ്മീഷനെ ധരിപ്പിച്ചു.
ബിജാപ്പൂര്‍ ജില്ലയില്‍ നിന്ന് വിവി പാറ്റ് മെഷീനുകള്‍ കണ്ടെടുത്ത സംഭവം ഗൗരവത്തോടെ കാണണമെന്ന് യെദ്യൂരപ്പ കത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടായി എന്ന സംശയത്തെ സാധൂകരിക്കുന്ന സംഭവമാണിത്. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ബിജെപി ഉന്നയിച്ച പരാതികള്‍ ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ലെന്നും കത്തില്‍ പറയുന്നു.
ബിജാപ്പൂരില്‍ നിന്ന് എട്ട് വിപാറ്റ് മെഷീനുകള്‍ കണ്ടെത്തിയെന്ന് യെദ്യൂരപ്പയ്ക്കു നല്കിയ മറുപടിയില്‍ കമ്മീഷന് സ്ഥിരീകരിച്ചു. തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നാണ് മെഷീനുകള്‍ കണ്ടെത്തിയത്. മെഷീനുകള്‍ ഒരിടത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. അതിന്റെ കവറുകള്‍ തൊഴിലാളികള്‍ അവരുടെ തുണികള്‍ സൂക്ഷിക്കാനായി എടുത്തതായി കണ്ടെത്തിയെന്നും കമ്മീഷന്റെ മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: