സഗ്രേബ്: ലോകകപ്പിനുള്ള ക്രൊയേഷ്യയുടെ 24 അംഗ ടീമിനെ പ്രഖ്യാപിച്ചു. ജൂണ്‍ നാലിന് മുമ്പ് ഇതില്‍ നിന്ന് ഒരു കളിക്കാരനെ ഒഴിവാക്കുമെന്ന് കോച്ച് സ്ലാട്ട്കോ ഡാലിക്ക് പറഞ്ഞു.
രാജ്യത്തെ പ്രമുഖതാരങ്ങള്ക്കൊക്കെ ടീമില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡിന്റെ ലുക മോഡ്രിക്, ബാഴ്സലോണയുടെ ഇവാന് റാകിടിക്, യുവന്റസിന്റെ മരിയോ മാന്ഡ്സുകിക്ക്, ഇന്റര്‍ മിലാന്റെ ഇവാന് പെരിസിക്ക് തുടങ്ങിയ താരങ്ങവര് ടീമിലുണ്ട്.
എല്ലാവരെയും തൃപ്തിപ്പെടുത്തി ടീമിനെ പ്രഖ്യാപിക്കാനാകില്ല. ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ ടീമിനെ അടിമുടി മാറ്റാനും കഴിയില്ല. അതുകൊണ്ട് പരിചയസമ്പന്നര്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ചില പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയെന്ന് കോച്ച് പറഞ്ഞു.
ആദ്യം പ്രഖ്യാപിച്ച 32 പേരില്‍ നിന്നാണ് 24 കളിക്കാരെ തെരഞ്ഞെടുത്തത്. ഇതില്‍ നിന്ന് പുതുമുഖമായ ഡുജെ കലേറ്റയേയോ, ഫിലിപ്പ് ബറാഡാറിക്കിനേയോ ഒഴിവാക്കി 23 അംഗ ഫൈനല്‍ ടീമിനെ പ്രഖ്യാപിക്കും. പരിചയസമ്പന്നനായ വെഡ്രാന്‍ കോര്ലുക്കയുടെ പരിക്ക് ഭേദമായില്ലെങ്കില്‍ ഡുജെയും ഫിലിപ്പും ടീമിനൊപ്പം റഷ്യയിലേക്ക് പറക്കും.
റഷ്യയില്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കുകയാണ് ക്രൊയേഷ്യയുടെ ആദ്യ ലക്ഷ്യം. 1998 ലെ ലോകകപ്പില്‍ കറുത്ത കുതിരകളായ ക്രൊയേഷ്യ സെമിഫൈനലിലെത്തി. അതിനുശേഷം മൂന്ന് തവണ കൂടി ലോകകപ്പ് കളിച്ച അവര്‍ക്ക് നോക്കൗട്ടില്‍ കടക്കാനായില്ല.
ഈ ടീമില്‍ എനിക്ക് വിശ്വാസമുണ്ട്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നാണ് വിശ്വാസമെന്ന് കോച്ച് പറഞ്ഞു. ലോകകപ്പിന് മുമ്പ് ക്രൊയേഷ്യ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ജൂണ്‍ മൂന്നിന് അന്ഫീല്ഡില് ബ്രസീലിനെയും ജൂണ്‍ എട്ടിന് സ്വന്തം മണ്ണില്‍ സെനഗലിനെയും എതിരിടും.
മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന, നൈജീരിയ, ഐസ്ലന്ഡ് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ക്രൊയേഷ്യ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജൂണ്‍ 16 ന് അവര്‍ നൈജീരിയയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: