ന്യൂദല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെയും നരേന്ദ്ര മോദിയെയും പരാജയപ്പെടുത്തണമെന്ന സൂചനയുമായി പള്ളികള്‍ക്ക് ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോയുടെ ഇടയലേഖനം.
പുതിയ സര്‍ക്കാരുണ്ടാകുന്ന 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രാര്‍ത്ഥിക്കാനും ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ഠിക്കാനും ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം എട്ടിന് ദല്‍ഹിയിലെ കത്തോലിക്കാ പള്ളികള്‍ക്ക് അയച്ച ഇടയലേഖനം കഴിഞ്ഞ ദിവസമാണ് പരസ്യമായത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ നേതാക്കളുടെയോ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും ബിജെപിയാണ് ലക്ഷ്യമെന്ന് ഉള്ളടക്കം വ്യക്തമാക്കുന്നു.
”രാജ്യത്ത് പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷമാണ്. ജനാധിപത്യവും മതേതരത്വവും വെല്ലുവിളിക്കപ്പെടുന്നു. രാജ്യത്തിനും രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയെന്നത് നമ്മള് ചെയ്യുന്ന പരിശുദ്ധ കര്‍മ്മമാണ്. പൊതുതെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ ഇത് കൂടുതലായി നടത്തണം. പുതിയ സര്‍ക്കാരുണ്ടാകുന്ന 2019ലേക്കായി മെയ് 13 മുതല്‍ പ്രാര്‍ത്ഥനാ യജ്ഞം തുടങ്ങണം”.
കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ വായിച്ച ഇടയലേഖനത്തില്‍ വിശദീകരിക്കുന്നു. പരസ്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സഭയുടെ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മുന്‍പും ചെയ്തിട്ടുണ്ട്; ക്രിസ്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെട്ടെന്നും ബിഷപ്പ്
കത്തിനെതിരെ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ആര്‍ച്ച് ബിഷപ്പ് നടത്തിയ വിശദീകരണവും വിവാദമാകുന്നു. ഇത്തരം പ്രാര്‍ത്ഥനകള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ചെയ്തിട്ടുണ്ടെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇടയലേഖനം തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നാല് വര്‍ഷത്തിന് ശേഷവും പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്. ഇടയലേഖനത്തിന് രാഷ്ട്രീയ ലക്ഷ്യമില്ല. മോദി സര്‍ക്കാരുമായും ബന്ധമില്ല. തെരഞ്ഞെടുപ്പിന് മുന്‍പുള്ള സാധാരണ നിര്‍ദ്ദേശം മാത്രമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ആള്‍ക്കൂട്ട കൊലപാതകങ്ങളുമായും ഭക്ഷണ സ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇത്തരം ആശങ്കകളാണ് താന്‍ ഉയര്‍ത്തിയത്. ഇത് പള്ളികളുടെ സ്വകാര്യ വിഷയമാണ്. ആര്‍ക്കും ഇടപെടാന്‍ അധികാരമില്ല. അനില്‍ കൂട്ടോ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: