യുകെ: മ്യാന്മറില് കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ കലാപത്തില്‍ രോഹിംഗ്യന്‍ തീവ്രവാദ സംഘടനയായ അര്‍സ വന്‍ തോതില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും തട്ടിക്കൊണ്ടി പോവുകയും ചെയ്തതായി റിപ്പോര്‍ട്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
ഇവരുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട ആളുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മ്യാന്മറിലെ രഖൈന്‍ സംസ്ഥാനത്താണ് ഹിന്ദുക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 99 പേരെയാണ് കത്തിയും വാളും കമ്പുകളുമുപയോഗിച്ച് സംഘം കൊലപ്പെടുത്തിയത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താമെന്ന് സമ്മതിച്ചവര് മാത്രമാണ് ഇവരുടെ പക്കല്‍ നിന്നും ജീവനോടെ രക്ഷപെട്ടത്. ‘അ നോക്ക് ഖ മോംഗ് സെയ്ക്ക്’ എന്ന ഗ്രാമത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 25നായിരുന്നു സംഭവം. 100 കണക്കിന് ഹിന്ദുക്കളെ കാണാതായിട്ടുമുണ്ട്.
കലാപത്തില്‍ നിന്നു രക്ഷപെട്ട 18കാരിയുടെ വാക്കുകളിങ്ങനെ’ അവര്‍ എല്ലാവരെയും കൊന്നു കളഞ്ഞു. അവരുടെ പക്കല്‍ കത്തികളുണ്ടായിരുന്നു. അതു കൂടാതെ ഇരുമ്പു ദണ്ഡും തൂമ്പ പോലുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നു. കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നാണ് ഞാന്‍ രക്ഷപെട്ടത്, എങ്കിലും എനിക്ക് അവിടെ എന്താണ് നടക്കുന്നതെന്ന് കാണാമായിരുന്നു. അവര്‍ എന്റെ അച്ഛനെയും അമ്മാവനെയും സഹോദരനെയും കൊലപ്പെടുത്തി, നിഷ്കരുണം’
ഫോര്‍മില എന്ന 20 വയസുകാരി പറയുന്നതിങ്ങനെ ‘അര്‍സ തീവ്രവാദികള്‍ ഞങ്ങളുടെ വീട്ടിലെ എല്ലാ പുരുഷന്മാരെയും കൊല്ലുമെന്ന് പറഞ്ഞ് പുറത്തേക്കു കൊണ്ടു പോയി, തിരികെ വന്ന അവരുടെ കത്തികളിലും കൈകളിലുമെല്ലാം ചോരയായിരുന്നു. സ്ത്രീകളുടെ തലയിലും മുടിയിലും പിടിച്ചു വക്കും, മറ്റൊരാള്‍ കത്തിയുമായി നില്ക്കുന്നുണ്ടായിരുന്നു. അത് വച്ച് അവര്‍ സ്ത്രീകളുടെ കഴുത്തറത്തു’.
രോംഹിംഗ്യന്‍ തീവ്രവാദികള്‍, തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 26ന് മ്യോ തു ഗ്യി ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തിലും നിരവധി ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും കൊല്ലപ്പെട്ടിരുന്നു.
അര്‍സ എന്ന അരകന്‍ രോഹിംഗ്യ സാല്‍വേഷന്‍ ആര്‍മിയില്‍ പരിശീലനം ലഭിച്ച നൂറ് കണക്കിന് തീവ്രവാദികളാണുള്ളത്. 2012ലാണ് ഒരു തീവ്രവാദ സ്വഭാവമുള്ള ഒരു ഗ്രൂപ്പായി ഇവര്‍ സംഘടിച്ചു തുടങ്ങിയത്. ഇതിനു ശേഷം 2016 മുതല്‍ മ്യാന്മറില് തുടര്‍ച്ചയായ നിരവധി കലാപങ്ങളാണ് ഇവര്‍ അഴിച്ചു വിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: