തിരുവനന്തപുരം: നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭയോഗം തീരുമാനിച്ചു. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് പത്തു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസിനിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.
ലിനിയടക്കം നിപ വൈറസ് ബാധിച്ചു മരിച്ച പത്തുപേരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. കൂടാതെ, കോഴിക്കോട് ജില്ലയിലെ സാബിത്ത് മരണപ്പെട്ടത് നിപ മൂലമാണെന്ന് സ്ഥിരീകരിക്കുകയാണെങ്കില്‍ ആ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ അനുവദിക്കും.
നഴസ് ലിനിയുടെ മക്കള്‍ക്ക് അനുവദിക്കുന്ന തുകയില്‍ അഞ്ചുലക്ഷം രൂപ വീതം ഓരോ കുട്ടിയുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ തുകയും പലിശയും കുട്ടികള്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക. ബാക്കിയുളള തുകയില്‍ അഞ്ചുലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് പലിശ രക്ഷാകര്‍ത്താവിന് പിന്‍വലിക്കാവുന്ന വിധത്തില്‍ നിക്ഷേപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: