വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ.
ജൂണ്‍ 12നു സിംഗപ്പൂരിലാണ് കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഉച്ചകോടി നീട്ടിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് കൂടിക്കാഴ്ച നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും പോംപിയോ പറഞ്ഞത്.
കൂടിക്കാഴ്ച നടക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങളില്‍ പരസ്പര ധാരണയില്‍ ഇരു നേതാക്കളും എത്തുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും പോംപിയോ പറഞ്ഞു.
കഴിഞ്ഞ ദിവസം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി വൈറ്റ്ഹൗസില്‍ ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പ് റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കവേയാണ് കിമ്മുമായുള്ള ജൂണ്‍ 12ാം തീയതിയിലെ കൂടിക്കാഴ്ച നടക്കാന്‍ സാധ്യതയില്ലെന്ന തരത്തില്‍ ട്രംപ് സംസാരിച്ചത്. ആണവ നിര്‍വ്യാപനത്തിന് ഉത്തരകൊറിയ സമ്മതിച്ചാലേ ഉച്ചകോടി സാധ്യമാവുകയുള്ളുവെന്ന മുന്‍നിലപാടാണ് ട്രംപ് ആവര്‍ത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: