ചെന്നൈ: തൂത്തുക്കുറ്റി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ. പ്ലാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണമാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തടഞ്ഞത്. കമ്പനിയുടെ രണ്ടാംഘട്ട വിപുലീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയത്.
വിപുലീകരണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 11 പേര് കൊല്ലപ്പെട്ടിരുന്നു. നേരത്തെ കമ്പനിക്ക് സുപ്രീംകോടതി 100 കോടി രൂപ പിഴയടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്ലാന്റ് വികസിപ്പിച്ചാല്‍ അതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി നാശം കണക്കാക്കാന്‍ കഴിയാത്തത്ര വലുതാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിപുലീകരണം നടന്നാല്‍ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ കോപ്പര്‍ സംസ്കരണ പ്ലാന്റ് ആകുമിത്. പ്രതിവര്‍ഷം ഒമ്പത് ലക്ഷം ടണ്‍ കോപ്പര്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ചൈനയിലുണ്ട്. എന്നാലത് ജനവാസ മേഖലയിലല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: