ചെങ്ങന്നൂര്‍: കുമാരിമാരുടെ നൃത്തപരിശീലനവേദിയില് അനുഗ്രഹവുമായി കുമ്മനം എത്തിയത് കൗതുകമായി. ചിത്രങ്ങളിലും ടിവിയിലും മാത്രം കണ്ടുപരിചയിച്ച അദ്ദേഹത്തെ നേരില്‍ കണ്ടതിന്റെ ആവശത്തില് സെല്‍ഫിയെടുത്തും കുശലം പറഞ്ഞും കുട്ടികള്‍ അവസരം ആഘോഷമാക്കി. ചെങ്ങന്നൂരില്‍ എസ്എന്‍ഡിപി താലൂക്ക് യൂണിയന് ഭാരവാഹികളുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴാണ് നൃത്ത പരിശീലനഹാളിലേക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കടന്നുചെന്നത്.
എന്നെ അറിയുമോ എന്ന് ഓടിക്കൂടിയ കുട്ടികളോട് കുമ്മനത്തിന്റെ ചോദ്യം. അറിയാമെന്ന് തലകുലുക്കി അവര്‍. എന്നാല്‍ ആരാണെന്ന് പറയൂ എന്നായി കുമ്മനം. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനെന്ന് കുട്ടികള്‍ ഒരേ സ്വരത്തില്‍. ആരും പറഞ്ഞുകൊടുക്കാതെ അവര്‍ തന്നെ തിരിച്ചറിയുന്നത് പുതിയ തലമുറ ബിജെപിയെ അറിയുന്നതിന്റെ ലക്ഷണമാണെന്ന് കുമ്മനം ചുറ്റും ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താലൂക്ക് യൂണിയന് പ്രസിഡന്റ് അനില്‍ പി. ശ്രീരംഗത്തിന്റെ മകള്‍ അമലുവിന്റെ ശിക്ഷണത്തിലാണ് കുട്ടികള്‍ നൃത്തം അഭ്യസിക്കുന്നത്. 29ന് തൃശൂരില്‍ ചേരുന്ന വനിതാസംഗമത്തിന്റെ ഭാഗമായ കുമാരി, കുമാരസംഗമത്തില് അവതരിപ്പിക്കാനുള്ള നൃത്തമാണ് പരിശീലിപ്പിക്കുന്നത്. ശ്രീനാരായണഗുരുദേവ രചനയായ കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്കാരത്തിനാണ് ചെങ്ങന്നൂരിലെ കുമാരിമാര്‍ ചിലങ്ക അണിയുന്നത്.
ഭാവിയുടെ പ്രതീക്ഷയാണ് നിങ്ങളെന്ന് കുമ്മനം കുട്ടികളോട് പറഞ്ഞു. സര്‍ഗാത്മകത നല്ല ചിന്തകള്‍ക്കും പ്രവര്‍ത്തിക്കും വളമാകും. കലയിലൂടെയേ നാട്ടില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നവരുള്‍പ്പെടെയുള്ള കുട്ടികളുടെ കൂട്ടത്തോട് വോട്ട് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന് പിള്ളയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനും അദ്ദേഹം മറന്നില്ല. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.വി. ഗോപകുമാറും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: