കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പതിമൂന്ന് പേരുടെ മരണത്തിന് കാരണമായ നിപ വൈറസ് എത്തിയത് ഇതര സംസ്ഥാനതൊഴിലാളികള്‍ വഴിയെന്ന് നിഗമനം. നിപ വൈറസ് രോഗവാഹകര്‍ വവ്വാലുകളല്ലെന്ന നിഗമനത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അടിയന്തിര പരിശോധന ആരംഭിച്ചു.
രോഗബാധിത പ്രദേശത്ത് കണ്ടെത്തിയ വവ്വാലുകള്‍ വൈറസ് പരത്താന്‍ സാധ്യതയില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ രോഗം വന്നതിന്റെ ഉറവിടം കണ്ടെത്തല്‍ ആരോഗ്യവകുപ്പിന് കീറാമുട്ടിയാകുകയായിരുന്നു. മനുഷ്യരില്‍ നിന്ന് പടരാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്ന് കേന്ദ്രസംഘവും വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് മുമ്പ് വൈറസ് ബാധിച്ച ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നെത്തിയ ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് സംശയം നീളുന്നത്. ഇവര്‍ വഴിയാണോ വൈറസ് എത്തിയത് എന്ന് പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിനായി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.ജെ. റീനയുടെ നേതൃത്വത്തില്‍ ഇന്നലെ തന്നെ നടപടികള്‍ ആരംഭിച്ചു. വൈറസ് ബാധമൂലം ആദ്യം മരണം നടന്ന കോഴിക്കോട് പേരാമ്പ്ര, കൂരാച്ചുണ്ട്, നാദാപുരം, ചെറുവാടി, ബാലുശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പരിശോധിക്കാനാണ് തീരുമാനം.
പ്രദേശത്ത് നേരത്തെ മന്തും കോളറയും മലേറിയയും വന്നപ്പോള്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് പേരും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അവരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിക്കും. അവരിലോ അവര്‍ക്ക് പരിചയമുള്ളവരിലോ രോഗലക്ഷണങ്ങളുള്ളര് ഉണ്ടായിരുന്നവരോ എന്ന് കണ്ടെത്താനാണ് ശ്രമം. ഇവര്‍ ജോലിക്ക് അനുസരിച്ച് താമസം മാറുന്നതിനാല്‍ ഇവരുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധനയും അന്വേഷണവും നടത്തും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ ലിസ്റ്റും തയാറാക്കിയിട്ടുണ്ട്.
ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയുള്ള സംഘങ്ങളെ രൂപീകരിച്ച് ഉടനടി പരിശോധിക്കാനാണ് തീരുമാനം. സംശയമുള്ളവരുടെ രക്തസാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും. അവരെ പ്രത്യേകം നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണവുമായി എത്തിയാല്‍ പ്രത്യേകം ശ്രദ്ധിക്കാനും വിവരം കൈമാറാനും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വൈറസ് പരന്നതിന്റെ ഉടവിടം കണ്ടെത്തിയാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാകൂ. നേരത്തെ നിപ ബാധിച്ച സ്ഥലങ്ങളില്‍ രോഗം പരത്തിയത് ചിലയിടങ്ങളില്‍ പന്നിയും ചിലയിടങ്ങളില്‍ വവ്വാലും വളര്‍ത്ത് മൃഗങ്ങളും ഒക്കെ ആയിരുന്നു. മാത്രമല്ല, അവിടെ കണ്ടെത്തിയ വൈറസുകളുടെ ഡിഎന്‍എ തമ്മില്‍ ചില വ്യത്യാസങ്ങളും കണ്ടിരുന്നു. അതിനാല്‍ തന്നെ ബംഗ്ലാദേശില്‍ ബാധിച്ച വൈറസിന്റെ ഘടനതന്നെയാണോ സംസ്ഥാനത്ത് കണ്ടെത്തിയതെന്ന് വരുംദിവസങ്ങളില്‍ നടക്കുന്ന കൂടുതല്‍ പരിശോധനയിലേ വ്യക്തമാകൂ. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തിലും ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം നടക്കുന്നുണ്ട്.
അനീഷ് അയിലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: