മാനന്തവാടി: ‘നിപ’ വൈറസ് ഭീതിയില്‍ മലയാളികള്‍ നെട്ടോട്ടമോടുമ്പോള്‍ കൗതുകമാവുകയാണ് മാനന്തവാടിയിലെ വവ്വാല് പാര്‍ക്ക്. മാനന്തവാടി കല്‍പ്പറ്റ റോഡിന് സമീപമാണ് ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള പഴശ്ശിപാര്‍ക്ക്. പാര്‍ക്കിലെ മരങ്ങളിലാണ് ആയിരക്കണക്കിന് വവ്വാലുകള്‍ വര്‍ഷങ്ങളായി കൂടൊരുക്കിയിരിക്കുന്നത്.
നിപ ഭീതിയില്‍ വാവ്വലുകളെ സംശയത്തോടെ വീക്ഷിക്കുന്നവര്‍ മാനന്തവാടിയിലെ വവ്വാല് പാര്‍ക്ക് കാണേണ്ടതുതന്നെയാണ്. വയനാട്ടുകാരാകട്ടെ നിത്യവും ഇതിനരികില്കൂടി യാത്ര ചെയ്യുന്നു. മുന്‍പ് പാര്‍ക്കിലെ മരങ്ങള്‍ മുറിക്കാന്‍ നീക്കം നടത്തിയപ്പോള്‍ മാനന്തവാടിയിലെ പരിസ്ഥിതിവാദികള്‍ വവ്വാലുകള്‍ക്കുവേണ്ടി ശബ്ദിച്ച് മരംമുറി വേണ്ടെന്നുവെപ്പിച്ചു. ഇവിടുത്തെ വവ്വാലുകള്‍ കര്‍ഷക മിത്രങ്ങളാണെന്നാണ് നാട്ടുകാരുടെ പക്ഷം.
ഇന്ത്യയില്‍ 119 ഇനം വവ്വാലുകള്‍ ഉണ്ടെങ്കിലും 34 ഇനമാണ് കേരളത്തിലുള്ളത്. ഇതില്‍ ഷഡ്പദ ഭോജികളായ പ്രധാന ഇനം ലക്ഷക്കണക്കിന് കീടങ്ങളെയാണ് തിന്നൊടുക്കുന്നത്. 25 ഗ്രാം തൂക്കമുള്ള വവ്വാലിന് 25 ഗ്രാം കീടങ്ങളെ തിന്നാന്‍ കഴിയുമെന്നത് ആരെയും അമ്പരപ്പിക്കുന്നതാണ്. പരാഗണത്തിലും വാവലുകളുടെ പങ്ക് മുഖ്യമാണ്. അതുകൊണ്ടാണ് കാര്ഷകരായ വയനാട്ടുകാര്‍ക്ക് വവ്വാലുകളോട് പ്രത്യേക മമത.
കെ. സജീവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: