തിരുവനന്തപുരം: എഴുപതുകളില്‍ കേരളത്തിലെയും അന്നത്തെ പശ്ചിമ ജര്‍മ്മനിയിലെയും കത്തോലിക്കാ സഭകളെ പ്രതിക്കൂട്ടിലാക്കിയ മനുഷ്യക്കടത്ത് വിവാദം ‘അറിയപ്പെടാത്ത ജീവിതങ്ങള്‍’ എന്ന ഡോക്യൂമെന്ററി സിനിമയായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. സംഭവത്തിന്റെ ബാക്കിപത്രം തേടി മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണമാണ് ഈ ഡോക്യുമെന്ററി. 1972 ലായിരുന്നു രാജ്യത്തെ നടുക്കിയ വിവാദം. അന്താരാഷ്ട്രതലത്തില്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു ഇത്.
1963 മുതല്‍ 1972 വരെ കേരളത്തിലെ സീറോ മലബാര്‍സഭ എണ്ണൂറോളം മലയാളി പെണ്‍കുട്ടികളെ കന്യാസ്ത്രീകളായി പശ്ചിമ ജര്‍മ്മനിയിലെ മഠങ്ങളിലേക്ക് അയച്ചതാണ് മനുഷ്യക്കടത്ത് വിവാദത്തിന്റെ അടിസ്ഥാനം. പത്താം ക്ലാസ്സ് കഴിഞ്ഞ 16 നും 19 നും ഇടയില്‍ പ്രായമുള്ള െപണ്കുട്ടികളായിരുന്നു ഇവര്‍. മലയാളി പെണ്‍കുട്ടികളെ യൂറോപ്പിലെ കന്യാസ്ത്രീ മഠങ്ങളിലും വൃദ്ധസദനങ്ങളിലും ദാസ്യപ്പണിക്കായി അടിമകളെപ്പോലെ വില്‍ക്കുന്നു എന്നായിരുന്നു വിവാദത്തിന്റെ കാതല്‍. കന്യാസ്ത്രീകളാന്‍ പോയ മലയാളി പെണ്‍കുട്ടികളെ ജര്‍മനിയില്‍ വേശ്യാവൃത്തിക്ക് പോലും ഉപയോഗിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നു. ഇരു രാജ്യങ്ങളിലേയും സഭാനേതൃത്വങ്ങള്‍ പ്രതിക്കൂട്ടിലായി.
ഡോക്യുമെന്ററി സംവിധായകനും കേരളപ്രസ് അക്കാദമിയുടെ മുന്‍ ഡയറക്ടറുമായ രാജു റാഫേല്‍, പ്രവാസി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജോസ് പുന്നാംപറമ്പില്‍, മാധ്യമ പരിശീലകനും ഗവേഷകനുമായ കെ. രാജഗോപാല്‍ ഈ വിവാദത്തിന്റെ ബാക്കിപത്രം തേടി അന്വേഷണത്തിന് ഇറങ്ങിയത്. ജര്‍മ്മനിയില്‍ ഒരു വര്‍ഷത്തെ അന്വേഷണം നടത്തിയാണ് ‘അറിയപ്പെടാത്ത ജീവിതങ്ങള്‍’ ഡോക്യൂമെന്ററി നിര്‍മ്മിച്ചത്.
മലയാളത്തിലും ജര്‍മ്മനിലും ചിത്രീകരിച്ചിരിക്കുന്ന അറിയപ്പെടാത്ത ജീവിതങ്ങളുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത് ഗോത്തെ സെന്ററിത്തിന്റെ ആഭിമുഖ്യത്തില്‍ 31 ന് വൈകിട്ട് അഞ്ചിനാണ് ആദ്യ പ്രദര്‍ശനം. സെന്ററിന്റെ ആംഫ്രി തിയേറ്ററിലെ പ്രദര്‍ശനം എഴുത്തുകാരന് സക്കറിയ ഉദ്ഘാടനം ചെയ്യും. ഫെഡറല്‍ റിപ്പബ്ളിക്ക് ഓഫ് ജര്‍മ്മനിയുടെ കേരളത്തിലെ ഹോണററി കോണ്‍സുലറും തിരുവനന്തപുരം ഗോത്തെ സെന്ററത്തിന്റെ ഡയറക്ടറുമായ ഡോ. സയ്യിദ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും .
റാഫേല്‍ ആന്‍ഡ് മേനോന് മീഡിയയുടെ ബാനറില്‍ ദിനേശ് കല്ലറയ്ക്കലാണ് ഡോക്യൂമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. രാജു റാഫേലും കെ. രാജഗോപാലും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ചു. ഗവേഷണം ജോസ് പുന്നാംപറമ്പില്‍. ഛായാഗ്രഹണവും ചിത്രസംയോജനവും പ്രകാശ് റാണ. കെ.ബി. വേണുവാണ് ശബ്ദംനല്കിയത്. പശ്ചാത്തലസംഗീതം സത്യജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: