തൂത്തുക്കുടി: സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ സമരത്തിനു നേരെയുണ്ടായ പോലീസ് വെടിവയ്പ്പ് ആസൂത്രിതമെന്ന് സൂചന. ഒരു പോലീസുകാരന്റ സംഭാഷണത്തിന്റെ വീഡിയോയാണ് ഇതിന് തെളിവ്. സമരം നടക്കുന്നിടത്തു നിന്ന് കുറച്ചകലെ കിടക്കുന്ന ബസിനു മുകളില്‍ സിവില്‍ വേഷം ധരിച്ച ഒരു പോലീസുകാരന് തോക്കുമായി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഇയാള്‍ ഉന്നം പിടിക്കുന്നതും വീഡിയോയിലുണ്ട്. ബസിനു താഴെ വെടിയുണ്ടയേല്‍ക്കാത്ത ജാക്കറ്റ് ധരിച്ച പോലീസുകാരുമുണ്ട്.
ഇതിനിടെ മറ്റൊരു പോലീസുകാരനെക്കൂടി ബസിനു മുകളിലേക്ക് പറഞ്ഞയക്കുന്നതും അയാള്‍ ഒരു കമാന്‍ഡോയെപ്പോലെ ബസിനു മുകളില്‍ വലിഞ്ഞുകയറുന്നതും അയാള്‍ തോക്കെടുത്ത് തയ്യാറാകുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നെ ഒരു സംഭാഷണമാണ്. കുറഞ്ഞത് ഒരാളെങ്കിലും മരിക്കണമെന്ന് ആരോ പറയുന്നതാണ് കേള്‍ക്കുന്നത്. ഇതു കഴിഞ്ഞ് സെക്കണ്ടുകള്‍ക്കുള്ളില്‍ പോലീസുകാരന് വെടിവയ്ക്കുന്നതു കാണാം. വെടി ആരുടെയെങ്കിലും ദേഹത്ത് കൊണ്ടോയെന്ന് വ്യക്തമല്ല.
പ്രതിഷേധം ശക്തം ; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ചെന്നൈ: തൂത്തുക്കുടിയില്‍ സമരക്കാരെ വെടിവച്ചുകൊന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം പടരുകയാണ്. പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട 11 പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ജനറല്‍ ആശുപത്രിക്കു മുന്പില് വന്‍പ്രതിഷേധമാണ് അരങ്ങേറിയത്. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും അടക്കം നൂറുകണക്കിനാള്‍ക്കാരാണ് തടിച്ചുകൂടിയത്. ഇവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു.
സ്റ്റെര്‍ലൈറ്റ് പ്ളാന്റ് അടക്കുക, വെടിവയ്പ്പിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്ക്ക്ം എതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അവര്‍ ആശുപത്രി പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. തുടര്‍ന്ന് ഇവരെ പിന്തിരിപ്പിക്കാന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി, കണ്ണീര് വാതകം പ്രയോഗിച്ചു, ആകാശത്തേക്ക് വെടിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: