തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യ ചരിത്രം പ്രസിദ്ധീകരിക്കാത്തതിലും പ്രതിഫലം നല്‍കാത്തതിലും പ്രതിഷേധിച്ച് എഴുത്തുകാരന് അക്കാദമിക്കെതിരെ കേസു നല്കി. പ്രൊഫ.ടി.പി. സുധാകരനാണ് കേസ് നല്‍കിയിരിക്കുന്നത്.
അക്കാദമി ആവശ്യപ്പെട്ടപ്രകാരം സാഹിത്യ ചരിത്രത്തിലേക്ക് ലേഖനം എഴുതി നല്‍കിയെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രതിഫലം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സുധാകരന് അഡ്വ. രവികുമാര്‍ ഉപ്പത്ത് മുഖേന തൃശൂര്‍ കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു. സാംസ്കാരിക വകുപ്പ് മന്ത്രി, അക്കാദമി സെക്രട്ടറി തുടങ്ങിയവരാണ് എതിര് കക്ഷികള്‍.
ആകെ ഒന്‍പത് വാല്യങ്ങളാണ് സാഹിത്യ ചരിത്രത്തിനുള്ളത്. ആദ്യ ആറു വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചുവെങ്കിലും വില്‍പ്പന നടത്തിയില്ല. ഏറെ തെറ്റുകളും വസ്തുതാ വിരുദ്ധ പരാമര്‍ശങ്ങളും ഉണ്ടെന്ന വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണിത്.
സഞ്ചാര സാഹിത്യം പ്രമേയമായ എട്ടാം വാല്യത്തിലാണ് പ്രൊഫ.ടി.പി. സുധാകരന് തയാറാക്കിയ പഠനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏഴു മുതല്‍ ഒന്‍പത് വരെ വാല്യങ്ങള്‍ ഇനി പ്രസിദ്ധീകരിക്കേണ്ടതില്ലെന്നാണ് അക്കാദമി തീരുമാനം. ശ്രീകേരളവര്‍മ കോളേജിലെ മലയാള വിഭാഗം മുന്‍ മേധാവിയാണ് പ്രൊഫ.ടി.പി. സുധാകരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: