ആലപ്പുഴ: എഴുന്നേറ്റ് നടക്കാന്‍ ശേഷിയില്ലാത്ത സിപിഎമ്മിന് ബിജെപിയെ നേരിടാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി പരിഹസിച്ചു. ബിജെപിയെ നേരിടുന്ന കാര്യത്തില്‍ സിപിഎം വീരസ്യം പറയുകയാണെന്നു അദ്ദേഹം ചെങ്ങന്നൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകയില്‍ 19 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. നേരത്തേ എംഎല്‍എയായിരുന്നയാള്‍ക്കു രണ്ടാം സ്ഥാനം ലഭിച്ചതൊഴിച്ചാല്‍ ബാക്കി സീറ്റുകളിലെല്ലാം പാര്‍ട്ടിക്കു കെട്ടിവച്ച കാശു പോയി.
ഉത്തര്‍പ്രദേശിലും സിപിഎം മത്സരിച്ച സീറ്റുകളിലെല്ലാം കെട്ടിവച്ച കാശു പോയി. പലയിടത്തും നോട്ടയ്ക്കും പിന്നിലായിരുന്നു സിപിഎം സ്ഥാനാര്‍ഥികള്‍. പത്തു ലക്ഷത്തിലേറെ മലയാളികള്‍ താമസിക്കുന്ന ദല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശു പോയി. ബംഗാളില്‍ എഴുന്നേറ്റു നടക്കാന്‍ പ്രയാസപ്പെടുകയാണ് സിപിഎം. ത്രിപുരയില്‍ പോയി. ഫലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയായി മാറിയിരിക്കുകയാണു സിപിഎമ്മെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: