കണ്ണൂര്‍: പയ്യന്നൂര്‍ മേഖലയില്‍ വ്യാജ പ്രചാരണം നടത്തി വ്യാപക അക്രമം നടത്താനുളള സിപിഎം നീക്കം തിരിച്ചറിയണമെന്ന് ബിജെപി സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മേഖലയില്‍ ആസൂത്രിതമായി അക്രമത്തിന് സിപിഎം നേതൃത്വം കോപ്പുകൂട്ടുകയാണ്. സിപിഎം നേതൃത്വം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ തിരക്കഥയും നാടകവുമാണ് കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നടന്നത്.
ബിജെപി പ്രവര്‍ത്തകനെ അക്രമിച്ചതും ബിജെപി ഓഫീസിന് ബോംബെറിഞ്ഞതും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ശേഷമായിരുന്നു. ഇന്നലെ സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ നവ മാധ്യമങ്ങളില്‍ സിപിഎം പ്രവര്‍ത്തകനായ ഷിനോജിനെ ബിജെപിക്കാര്‍ അക്രമിച്ചുവെന്ന വ്യാജ പ്രചരണം നടത്തി അക്രമത്തിന് അഹ്വാനം നടത്തുകയായിരുന്നു. സിപിഎം ഗുണ്ടാസംഘം പട്ടാപ്പകല്‍ നഗരത്തില്‍ ആയുധങ്ങളുമായി റോന്ത് ചുറ്റി നിരപരാധിയായ ബിജെപി പ്രവര്‍ത്തകനെ ആക്രമിക്കുകയും ഓഫീസുകള്‍ക്ക് നേരേ ബോംബെറിയുകയുമായിരുന്നു.
ഷിനോജിനെ ബിജെപി പ്രവര്‍ത്തകര്‍ വടിവാളുകളും ആയുധങ്ങളുമായി അക്രമിച്ചെന്നായിരുന്നു സൈബര്‍ സഖാക്കളുടെ പ്രചരണം. സംഭവത്തെ സോഷ്യല്‍ മീഡിയയിലൂടെ സിപിഎം സൈബര്‍ സംഘം സിപിഎമ്മുകാരനെ വെട്ടി എന്ന രൂപത്തില്‍ പ്രചരിപ്പിക്കുകയും അതിനുശേഷം ബിജെപി പ്രവര്‍ത്തകനായ രജിത്തിനെ പയ്യന്നൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ വച്ച് അമ്പതോളം വരുന്ന സിപിഎം ഗുണ്ടാസംഘം അക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തിലുണ്ടായിരുന്ന മൂന്നരപ്പവന്റെ സ്വര്‍ണ്ണമാല കൊള്ളയടിക്കുകയും ചെയ്തു. അതിനുശേഷമാണ് ബിജെപി ഓഫീസായ മാരാര്‍ജി മന്ദിരത്തിനു നേരെ ബോംബേറ് നടത്തിയത്. ഷിനോജ് മുമ്പ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്ന മറ്റൊരു കളളപ്രചാരണവും സിപിഎം സംഘം പ്രചരിപ്പിച്ചു. എന്നാല്‍ ഷിനോജിന് ബിജെപിയുള്‍പ്പെടെയുളള സംഘപ്രസ്ഥാനങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ഷിനുവിന്റെ ഒരു സുഹൃത്ത് ആര്‍എസ്എസുകാരനായിരുന്നു എന്നതു മാത്രമാണ് ആര്‍എസ്എസുമായി ഇയാള്‍ക്കുണ്ടായിരുന്ന ബന്ധമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തിയ അക്രമത്തില്‍ രഞ്ജിത്ത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അക്രമം കണ്ട് ജനങ്ങള്‍ ബഹളംവെച്ചില്ലായിരുന്നുവെങ്കില് ചിത്രം മാറുമായിരുന്നു. ഇത്തരത്തില്‍ അക്രമം നടത്തി വ്യാപകമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുളള സിപിഎം നീക്കമാണ് പരാജയപ്പെട്ടത്.
രണ്ടുദിവസംമുമ്പ് കക്കംപാറ സ്വദേശിയായ ബിജെപി പ്രവര്ത്തകന് അമല്‍ രാജിനെ ആക്രമിച്ചുകൊണ്ടാണ് സിപിഎം ഗുണ്ടാസംഘം അക്രമം തുടങ്ങിയത്. ഏതാനും ദിവസം മുമ്പ് ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യവാഹിന്റെ വീടിന് നേരെ സിപിഎം അക്രമം നടത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് പയ്യന്നൂരിലെ സിപിഎം പ്രവര്ത്തകന് സി.വി.ധനരാജ് കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ വ്യാപക ആക്രമണമുണ്ടായി. കഴിഞ്ഞവര്‍ഷം ഒന്നാം വാര്‍ഷികത്തിനും ഇതേ രീതിയില്‍ വീടുകള്‍ തകര്‍ത്തു. ജൂലൈയില്‍ ധനരാജ് ബലിദാനത്തിന്റെ രണ്ടാം വാര്‍ഷികം വരാനിരിക്കെ പയ്യന്നൂര്‍ പ്രദേശത്തെ സംഘര്‍ഷത്തിലേക്കു തള്ളിവിടുന്നതിന് തിരക്കഥയൊരുക്കുകയാണ് സിപിഎം. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിപിഎം ഓഫിസുകള്‍ അവര്‍ തന്നെ ആക്രമിച്ച് ബിജെപിയുടെ മേല്‍ കുറ്റാരോപണം നടത്തിയെന്നിരിക്കും. അതുകൊണ്ട് സംഘര്‍ഷം ആസൂത്രണം ചെയ്യാതിരിക്കാന്‍ സിപിഎം ഓഫിസുകള്‍ക്ക് അടിയന്തര പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.
അക്രമിക്കപ്പെട്ടുവെന്ന കളളക്കഥ പ്രചരിപ്പിച്ച ശേഷം സിപിഎം പ്രവര്‍ത്തകനായ ഷിനോജിനെ പയ്യന്നൂര്‍ സഹകരണ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാത്രമല്ല പരസ്പര വിരുദ്ധമായ മൊഴികളാണ് ഷിനോജ് പോലീസിന് നല്‍കിയത്. ഷിനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാവണം. സിപിഎം നിയന്ത്രണത്തിലുളള ജില്ലയിലെ സഹകരണ ആശുപത്രികള്‍ സിപിഎം ക്രിമിനലുകളുടെ താവളമായി മാറുകയാണ്. സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. പയ്യന്നൂര്‍ മേഖലയിലും ജില്ലയിലാകമാനവും സമാധാനം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നതിനാലാണ് ബിജെപിയും മറ്റു സംഘടനകളും കഴിഞ്ഞ ദിവസത്തെ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാതിരുന്നതെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: