സ്വന്തം ലേഖകന്‍
കണ്ണൂര്‍: കീഴാറ്റൂരിനു പിന്നാലെ തുരുത്തിയും സിപിഎമ്മിന് വെല്ലുവിളിയാകുന്നു. വിഐപികള്‍ക്കുവേണ്ടി പാത ഗതിമാറ്റിയെന്ന വിവരാവകാശ രേഖ പ്രകാരം പുറത്തുവന്ന വിവരം പ്രദേശവാസികളില്‍ സജീവ ചര്‍ച്ചയാകുന്നു. മേഖലയിലെ സിപിഎമ്മിനകത്ത് വിഐപി വിവാദം സജീവ ചര്‍ച്ചയായിരിക്കുകയാണ്.
പാര്‍ട്ടി നേതാക്കളുടെ അനുഗ്രഹത്തോടെയാണ് വിഐപിക്കു വേണ്ടി അലൈന്റ്മെന്റ് മാറ്റിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ദേശീപാതാ അലൈന്മെന്റ് മാറ്റിയതിനെതിരെ സമരം നടത്തുന്ന പാപ്പിനിശ്ശേരി തുരുത്തി കോളനിവാസികള്‍ നടത്തുന്ന സമരത്തിന് നിത്യേനയെന്നോണം പിന്തുണയേറുകയാണ്. ദളിത് സംഘടനകള്‍ക്കു പിന്നാലെ പരിസ്ഥിതി സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തു വന്നുകഴിഞ്ഞു. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ കീഴാറ്റൂരിനു പിന്നാലെ ദേശീയപാത വികസനത്തിനെതിരായുള്ള മറ്റൊരു സമരമായി തുരുത്തി സമരം മാറുകയാണ്.
കഴിഞ്ഞ 27 ദിവസമായി കുടിയൊഴിപ്പിക്കപ്പെടുന്ന കോളനിവാസികള്‍ കുടില്‍കെട്ടി സമരം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം കലക്ടറേറ്റിനു മുന്നിലേക്ക് ഇവര്‍ നടത്തിയ മാര്‍ച്ചില്‍ നൂറോളം പേര് പങ്കെടുത്തു. കോളനിവാസികള്‍ക്ക് പുറമേ മറ്റു പ്രദേശങ്ങളില്‍ നിന്നും ആളുകളെത്തി. സമരത്തിന്റെ രൂപം മാറുമെന്ന സൂചന നല്‍കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ച്.
ദേശീയപാത ബൈപ്പാസുമായി ബന്ധപ്പെട്ട് തുരുത്തി ഭാഗത്തുകൂടി മൂന്ന് അലൈന്‍മെന്റുകളാണ് ദേശീയപാത അതോറിറ്റി തയാറാക്കിയത്. ഇതില്‍ ആദ്യത്തെ രണ്ടും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി മാറ്റുകയായിരുന്നു എന്നാണ് പ്രധാന ആരോപണം. ഇതിന് കാരണം വിഐപികളുടെ കത്ത് ലഭിച്ചുവെന്നതാണെന്ന് ദേശീയപാത അതോറിറ്റി തന്നെ നല്കിയ വിവരാവകാശ രേഖയും സമരക്കാര്‍ മുന്നോട്ടുവെക്കുന്നു. ആദ്യത്തെ അലൈന്മെന്റ് മാറ്റിയതിനു പിന്നാലെ രണ്ടാമത് തയറാക്കാനും പിന്നീട് മൂന്നാമത് അലൈന്മെന്റ് തയാറാക്കുന്നതിനും വലിയ ഇടപെടല്‍ നടന്നിട്ടുണ്ട്. ഒടുവില്‍ അംഗീകരിച്ചതാവട്ടെ നാല് വളവുകളോടെയുള്ള അലൈന്റ്മെന്റാണ്. വേളാപുരം മുതല്‍ തുരുത്തി വരെയുള്ള 500 മീറ്റര്‍ ഭാഗത്തെ വളവുകള്‍ കാരണം നഷ്ടമാവുന്നതാകട്ടെ 29 ദളിത് കുടുംബങ്ങളും മൂന്ന് ഒബിസി വിഭാഗക്കാരും പുലയ സമുദായക്കാരുടെ കുടുംബക്ഷേത്രവുമാണ്. ഇത് 10 മീറ്റര്‍ പടിഞ്ഞാറോട്ട് നീക്കിയാല്‍ പാത നേര്‍രേഖയിലാവുകയും കോളനിയെ ബാധിക്കാതിരിക്കുകയും ചെയ്യുമെന്നും സമരക്കാര്‍ പറയുന്നു.
സ്ഥലമെടുപ്പിനുള്ള സര്‍വേ പൂര്‍ത്തിയായതോടെ വീടുകളുടെ മുറ്റത്തും ചുമരിനോട് ചേര്‍ന്നുമാണ് സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത്. തുരുത്തിയിലെ ഈ പ്രദേശം തണ്ണീര്‍ത്തട ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതും ചതുപ്പുമായതിനാല്‍ തുച്ഛമായ നഷ്ടപരിഹാരമാണ് കുടിയിറക്കുന്നവര്‍ക്കു ലഭിക്കുക. ഇതിനാല്‍ നഷ്ടപരിഹാരം എത്രയെന്ന് ഇതുവരെ ദേശീയപാതാ അതോറിറ്റി പ്രഖ്യാപിച്ചിട്ടില്ല. കീഴാറ്റൂര്‍ വഴി കുറ്റിക്കോല്‍ വരെയുള്ള തളിപ്പറമ്പ് ബൈപ്പാസിന്റെ തുടര്‍ച്ചയായാണ് കല്യാശേരിയില്‍ നിന്ന് തുരുത്തി-കോട്ടക്കുന്ന് വഴി കണ്ണൂര്‍ ബൈപ്പാസ് കടന്നുപോകുന്നത്. നിലവില്‍ അലൈന്മെന്റ് പ്രകാരം 1.5 കിലോമീറ്ററാണ് കല്യാശേരി മുതല്‍ വളപട്ടണം പുഴ വരെയുള്ള ദൂരം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജില്ലയിലെ ഭരണകക്ഷിയില്‍ സമ്മര്‍ദം ചെലുത്തി ബൈപ്പാസ് റോഡ് നിര്‍മാണത്തിന്റെ അലൈന്മെന്റില് വെള്ളം ചേര്‍ത്തതെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ബാബു തുരുത്തി പറയുന്നു. ആദ്യം പ്രഖ്യാപിച്ച അലൈന്മെന്റില് റോഡ് നിര്‍മിച്ചാല്‍ രണ്ടു കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഇത് ഒഴിവാക്കാനാണ് ജനവാസ കേന്ദ്രത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.
വളപട്ടണം പുഴയുടെ ഓരത്തായി ചതുപ്പുകളും കണ്ടലുകളും നിറഞ്ഞ പ്രദേശമാണ് തുരുത്തി. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണിത്. തുരുത്തിയിലെ ജനത ദേശീയപാതാ വികസനത്തിന് എതിരല്ല. എന്നാല്‍ ഒരു അറിയിപ്പ് പോലും നല്‍കാതെ നടപ്പാക്കാനുദ്ദേശിക്കുന്ന വികസനത്തിന് കൂട്ടു നില്‍ക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. അലൈന്മെന്റ് സംബന്ധിച്ച് കോളനിക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ആക്ഷേപങ്ങള്‍ എഴുതി നല്കിയപ്പോള് പരിഗണിച്ചതുമില്ല. വിജ്ഞാപനം വന്നതിന് ശേഷം ആക്ഷേപമുള്ളവര്‍ അറിയിക്കണമെന്ന് പറഞ്ഞു. തുരുത്തിക്കാര്‍ ഒന്നടങ്കം എതിര്‍പ്പ് ചൂണ്ടിക്കാട്ടി എഴുതി ഒപ്പിട്ട് നല്കി. പക്ഷെ അത് പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പിന്നാലെ സര്‍വേയും നടന്നു. അധികൃതര്‍ സര്‍വേക്ക് വന്നപ്പോള്‍ കോളനിയില്‍ പുരുഷന്മാരുണ്ടായിരുന്നില്ല. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്ത് നീക്കിയാണ് സര്‍വേ നടത്തിയത്. 2016 മുതല്‍ ഈ ബൈപ്പാസിനായി അലൈന്മെന്റ് തയ്യാറാക്കി വരികയായിരുന്നു. മൂന്നാമതായി നിശ്ചയിച്ച അലൈന്മെന്റാണ് തുരുത്തി കോളനി വഴി ബൈപ്പാസ് നിര്‍മ്മിക്കുക എന്നത്. ഈ തീരുമാനത്തിന് പിന്നില്‍ ഭൂമാഫിയയുടേയും സമ്മര്‍ദമാണെന്നാണ് കോളനി വാസികള്‍ ആരോപിക്കുന്നത്.
ഇ.പി.ജയരാജന് എംഎല്‍എയുടെ വീടും പി.കെ.ശ്രീമതി എംപിയുടെ ഫാമും ഉള്‍പ്പെടെയുള്ള ഭൂമിയിലൂടെ നിശ്ചയിക്കപ്പെട്ട അലൈന്മെന്റ് റദ്ദാക്കിയാണ് ദലിത് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തുരുത്തി വഴി ബൈ പാസ് നിര്‍മ്മിക്കാനുള്ള അലൈന്മെന്റും വിജ്ഞാപനവും വരുന്നതെന്നും സമരക്കാര്‍ ആരോപിക്കുന്നു. മുമ്പുണ്ടായിരുന്ന രണ്ട് അലൈന്‍മെന്റുകളേക്കാള്‍ പ്രായോഗികമായതിനാലാണ് തുരുത്തി വഴിയുള്ള അലൈന്മെന്റ് അംഗീകരിക്കുകയും വിജ്ഞാപനം ഇറക്കുകയും ചെയ്തതെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: