പയ്യന്നൂര്‍: കരിവെള്ളൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച. രണ്ട് ഭണ്ഡാരങ്ങള്‍ കവര്‍ന്നു. മതിലിനകത്ത് ക്ഷേത്രത്തിന് മുന്നിലുള്ള ഭണ്ഡാരവും മതിലിന് പുറത്ത് പടിപ്പുരയോട് ചേര്‍ന്ന് നില്ക്കുന്ന ഭണ്ഡാരവുമാണ് കവര്‍ന്നത്. രണ്ടിന്റെയും പിന്‍ഭാഗത്തെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച. രണ്ട് ഭണ്ഡാരത്തിലും കൂടി ഏകദേശം 15,000 രൂപയോളം ഉണ്ടാകുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
മൂന്നു മാസത്തിലെറെക്കാലമായി ഭണ്ഡാരം തുറന്നിരുന്നില്ല. ഇന്ന് പുലര്‍ച്ചെ ക്ഷേത്രം അന്തിത്തിരിയന് മുറ്റം അടിച്ചുവാരാന്‍ എത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം അറിയുന്നത്. രാത്രി കാലങ്ങളില്‍ വൈദ്യുതി വിളക്ക് കത്തിച്ചു വെക്കാറുണ്ട്. ഈ വിളക്കുകള്‍ അണച്ചാണ് മോഷ്ടാവ് ഭണ്ഡാരങ്ങള്‍ കവര്‍ന്നത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയായ വിദഗ്ദ്ധരും സ്ഥലത്തെത്തുന്നുണ്ട്.
ഒരു മാസം മുമ്പാണ് തൊട്ടടുത്ത വെള്ളൂര്‍ ശ്രീ കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തിലും എടാട്ട് ക്ഷേത്രത്തിലും കവര്‍ച്ച നടന്നത്. രണ്ടിടങ്ങളിലെയും ഭണ്ഡാരങ്ങളാണ് കവര്‍ന്നത്. ഈ കേസില്‍ മോഷ്ടാവായ തിക്കില് ബാബു എന്ന സുരേഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം വീണ്ടും ക്ഷേത്ര കവര്‍ച്ചയുണ്ടായത് പൊലീസിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: